അഭയകേസ്: “ദൈവസഭയിലെ അവയവങ്ങളായ ചില വ്യക്തികള്‍ കടന്നുപോകുന്ന കഷ്ടതയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്” ജിനു നൈനാന്‍ എഴുതിയ കുറിപ്പ്

അഭയകേസിനെയും അതിന്റെ വിധിയെയും കുറിച്ച് കത്തോലിക്കര്‍ക്കിടയില്‍ പോലും രണ്ടുപക്ഷമുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. എന്നാല്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ ഒരുകാലത്ത് ശക്തമായി എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നവര്‍ പോലും ഇപ്പോള്‍ ഒത്തിരി വൈകിയാണെങ്കില്‍ പോലും അനുകൂലമായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ആശാസ്യമായ കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജിനു നൈനാന്‍ എന്ന വ്യക്തിയുടെ കുറിപ്പ് ചര്‍ച്ച ചെയ്യേണ്ടത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്ന് മുന്‍കൂട്ടി പറഞ്ഞുകൊണ്ടുതന്നെ അദ്ദേഹം എഴുതിയ കുറിപ്പിലെ ആശയങ്ങളോടുള്ള അനുകൂലമായ ഘടകങ്ങളെ പ്രതി മരിയന്‍പത്രം അത് അതേപടി പ്രസിദ്ധീകരിക്കുന്നു. കുറിപ്പ് ചുവടെ:

അഭയ കേസ്  – പറയാതെ വയ്യ  
ജിനു നൈനാൻ

സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ കത്തോലിക്കർ പോലും പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട വരോട് അനുകൂലമായി സംസാരിക്കാതെ ഇരിക്കുമ്പോൾ,   കുറ്റാരോപിതർ നിരപരാധികളാണെന്ന നിലയിലുള്ള പോസ്റ്റുകൾ ഞാൻ ഇടുന്നതിനെക്കുറിച്ച് ചില സുഹൃത്തുക്കൾ ആശങ്കകൾ അറിയിച്ചു
സഭാവ്യത്യാസമില്ലതെ ക്രിസ്ത്യാനികൾ അടക്കമുള്ളവരുടെ  സാമൂഹിക പൊതുബോധം പ്രതികൾക്ക് എതിരെ ഇരിക്കുമ്പോൾ, ഇത്തരത്തിലുള്ള പ്രതികരണങ്ങൾ തെറ്റിധാരണ ഉണ്ടാക്കും എന്നും  ചിലർ സ്നേഹത്തോടെ ഉപദേശിച്ചു

ഇത്തരം ആശങ്കകൾ മറച്ചു വെക്കാതെ  തുറന്നു അറിയിച്ച എല്ലാവരുടെയും നല്ല മനസിന് നന്ദി പറയുന്നു, ഞാൻ ഈ ഒരു ബോധ്യത്തിൽ എത്താൻ കാരണം ആദ്യം വിശദമാക്കാം.

ഈ കേസിലെ വിധി വന്ന ദിവസം വരെ എൻറെയും ബോധ്യം മിക്കവരെയും പോലെ പോലെ കുറ്റാരോപിതർ തന്നെയാണ് പ്രതികൾ എന്നായിരുന്നു. ടിവി ന്യൂസ് പേപ്പർ മാധ്യമങ്ങൾ അത്തരത്തിലുള്ള പ്രചാരണം വഴി കേരളസമൂഹത്തിൽ ഉണ്ടാക്കിയെടുത്ത പൊതുബോധമാണ് അതിനു കാരണം.
എന്നാൽ കേസിലെ വിധി വന്ന ദിവസം കള്ളൻ എന്ന് സിബിഐ ആരോപിക്കുന്ന;  സ്വയം അത് നിഷേധിക്കുകയും, കഞ്ചാവാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന രാജു എന്ന ഏക സാക്ഷിയുടെ പ്രതികരണം കേട്ടപ്പോഴാണ് ആദ്യമായി ഇതിൽ സംശയം തോന്നിയത്.
അതിന് കാരണം ഇദ്ദേഹം നാല് ചാനൽ നടത്തിയ നാല് രീതിയിലുള്ള പ്രതികരണങ്ങൾ ആയിരുന്നു. ഈ ഒരു സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ ആദ്യത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്.ആ പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
https://www.facebook.com/jinu.ninan/posts/4098102640217552

അന്നുവരെ ഈ വിഷയത്തിൽ കുറ്റാരോപിതർക്കു അനുകൂലമായി ഒരു വ്യക്തിയും എഴുതിയ ഒരു ലേഖനവും, ഒരു  അഭിപ്രായം ഞാൻ കണ്ടിരുന്നില്ല. സ്വാഭാവികമായ എനിക്ക്  ഉണ്ടായ ഒരു സംശയം മാത്രമാണ് ഞാൻ അന്ന് എഴുതിയത്.

എന്നാൽ തുടർന്ന് ഈ വിഷയം വിശദമായി പഠിക്കുകയും  മനസ്സിലാക്കുകയും ചെയ്തപ്പോൾ ഒരുകാര്യം വ്യക്തമായി. കുറ്റവാളികൾ ആയി ആരോപിക്കപ്പെട്ട വ്യക്തികൾ തികച്ചും നിരപരാധികളാണ്. 

ഈ ഒരു ബോധ്യത്തിലേക്കുത്തിലേക്ക് എത്തുവാൻ സഹായകമായ ലേഖനങ്ങളിൽ ഏറ്റവും പ്രമുഖമായത് രണ്ടു  ഫോറൻസിക് സർജന്മാരുടെ വിശകലനമാണ്‌.  ഒന്ന് ഹിന്ദു വിശ്വാസിയായ  Dr. Ajay Balachandran (Former Professor & Head, Department of Forensic Medicine at M.E.S. Medical College)  ലേഖനങ്ങൾ .

അടുത്തതു  സിസ്റ്റർ സെഫിയുടെ ഫോറൻസിക് പരിശോധന നടത്തിയ മെഡിക്കൽ കോളേജിലെ നിരീശ്വരവാദിയായ, ഫോറൻസിക് സർജനായ ഡോക്ടർ Dr. Krishnan Balendran. (Forensic Expert, Government T D Medical College, Alappuzha) ലേഖനങ്ങളാണ് അദ്ദേഹം എഴുതിയ ചില വരികൾ മാത്രം താഴെ കൊടുക്കുന്നു

നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. ….. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്…”  ….ഞാൻ ചിന്തിച്ചിട്ടുണ്ട്  അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്?  സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footagesലും കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy cross ൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്.ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല.അവരുടെ വിശ്വാസം കൂടിയാണ്.ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്”

ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,…… ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.”

കേരളത്തിലെ മാധ്യമങ്ങളുടെ അപസർപ്പകകഥകളെ  വെല്ലുന്ന തരത്തിലുള്ള കഥകൾ ആസ്വദിക്കുന്നവർക്ക്‌ ഇദ്ദേഹത്തിൻറെ കാര്യമാത്രപ്രസക്തമായ വിശകലനം ദഹിക്കും എന്ന് തോന്നുന്നില്ല. എന്നാൽ നിലവിൽ ഉള്ള  സമൂഹത്തിന്റെ പൊതുബോധത്തിനു എതിരായി ബുദ്ധി ഉപയോഗിക്കുന്നവർക്കു വായിക്കുവാനായി ചില ലിങ്കുകൾ ഇടുന്നു.

Dr. Krishnan Balendran. (Forensic Expert, Government T D Medical College, Alappuzha)https://www.facebook.com/krishnan.balendran.1https://www.facebook.com/krishnan.balendran.1/posts/10157936367655547https://www.facebook.com/krishnan.balendran.1/posts/10157939769495547——————–Dr. Ajay Balachandran (Former Professor & Head, Department of Forensic Medicine at M.E.S. Medical College)https://www.facebook.com/ajay.balachandran.7/posts/10220457874690127https://www.facebook.com/ajay.balachandran.7/posts/10220409340716808https://www.facebook.com/ajay.balachandran.7/posts/10220409806208445https://www.facebook.com/ajay.balachandran.7/posts/10220410219938788

അഭയക്കേസുമായി ബന്ധപ്പെട്ട് വ്യക്തമായി വിശകലനം നടത്തിക്കൊണ്ടുള്ള  പോസ്റ്റുകൾ എഴുതിയ വേറെയും ആളുകൾ ഉണ്ട് ( Father ബിബിൻ മഠത്തിൽ, ജസ്റ്റിൻ ജോർജ് തുടങ്ങിയവർ  ) .എന്നാൽ മതപരമായ ആഭിമുഖ്യം അവർക്കു ഉണ്ട് എന്ന് ആരോപിക്കപ്പെടും  എന്നതിനാൽ അതൊന്നും ഇടുന്നില്ല

ഇനി വിഷയത്തിൽ ഞാൻ പരസ്യ പ്രതികരണം നടത്തുവാൻ ഉണ്ടായ കാരണങ്ങൾ

ഞാൻ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന 3 വ്യക്തികളെ  ക്രിസ്ത്യാനികൾ അടക്കമുള്ള പൊതുസമൂഹം സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും പരസ്യമായി അധിക്ഷേപിക്കുമ്പോൾ, വ്യക്തിഹത്യ തുടരുമ്പോൾ,  പീഡിപ്പിക്കുമ്പോൾ എൻറെ വ്യക്തിപരമായ ബോധ്യം അങ്ങനെയല്ല എന്ന്,  പൊതു മാധ്യമത്തിൽ കൂടി തന്നെ അറിയിക്കണം  (രഹസ്യമായി വ്യക്തിപരമായി ആരോടും പറയുകയല്ല),  എന്നുള്ളതാണ് എൻറെ ബോധ്യം
ക്രിസ്തീയ  വിശ്വസി  എന്നനിലയിൽ ദൈവവചനം പഠിപ്പിക്കുന്ന കാര്യവും  അത് തന്നെയാണ്.

പുറപ്പാട് 23-. “വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്. വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്..,. വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്. തെറ്റായ കുറ്റാരോപണത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിഷ്‌കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്.

Issaiah 1: 17 നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്‌കുവിൻ; വിധവയ്‍ക്കുവേണ്ടി വാദിക്കുവിൻ.
8 ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; അഗതിയുടെ അവകാശങ്ങൾക്കു വേണ്ടിയും നീ സംസാരിക്കുക…. ദരിദ്രന്റെയും അവകാശം സംരക്ഷിക്കുക..

അതിനാൽ അനീതിയായി പീഡിപ്പിക്കപ്പെടുന്നവരോട്  ചേർന്നു നിൽക്കുക എന്നതാണ് പൊതു സമൂഹത്തോട് ചേർന്ന് നിൽക്കുന്നതിനേക്കാൾ ശരിയായത്. അത്  എന്റെ കടമയാണ് എന്നാണ് എൻറെ ഉറച്ച ബോധ്യം.

ഇനി ഇവർ നിരപരാധികൾ ആണെങ്കിൽ തന്നെ സമൂഹത്തിൽ ഇതുപോലെ അനീതിക്ക് പാത്രമാകുന്ന അനേകർ ഉണ്ട് .അതിനാൽ ഇത്തരമുള്ള സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് സമൂഹത്തെ നന്നാക്കാൻ നമുക്ക് കഴിയില്ല. അതിനാൽ നമ്മുടെ നമ്മെപ്പറ്റിയുള്ള  ദൈവീക വിളി അനുസരിച്ച് പോയാൽ പോരെ ഇതിലൊക്കെ അഭിപ്രായം പറയാനോ എന്നുള്ളതാണ് ചിലർ ചോദിച്ചത്.
ശരിയാണ്;  സമൂഹത്തിലെ ഇത്തരം കാര്യങ്ങൾ എഴുത്തിൽ കൂടി ശരിയാക്കാം എന്നുള്ള ബോധം എനിക്കില്ല. ഇത്തരം സാമൂഹിക വിഷയങ്ങൾ ഞാൻ സാധാരണ ഇടപെട്ട് ഉള്ളതല്ല,എഴുതിലൂടെയുള്ള  സാമൂഹിക പരിഷ്കരണം എന്റെ വിളിയുമല്ല.

എന്നാൽ ഈ വിഷയം വെറുമൊരു സാമൂഹിക വിഷയമായി അല്ല ഞാൻ കാണുന്നത് കർത്താവിൻറെ ശരീരമായ ആഗോള ദൈവ സഭയിലെ അവയവങ്ങളായ ചില വ്യക്തികൾ കടന്നുപോകുന്ന കഷ്ടത ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.

കത്തോലിക്കാസഭയുടെ ഉപദേശങ്ങളോട് എനിക്ക് വ്യക്തമായ വിയോജിപ്പുണ്ടെങ്കിലും,  ക്രിസ്തുവിന്‍റെ ശരീരമായ ആഗോള ദൈവസഭ എന്നത്; എല്ലാ ക്രിസ്തീയ സമൂഹത്തിലെയും, എല്ലാ കാലത്തിലും ഉള്ള  യഥാര്‍ത്ഥ വിശ്വാസികള്‍  ചേര്‍ന്നതാണ്  എന്നാണ് എന്റെ  ഉറച്ച ബോധ്യം. ഇതില്‍ നിന്നും  വ്യത്യസ്തമായ ബോധ്യങ്ങൾ ഉള്ളവർ ഉണ്ടാകാം.അവരോടു തർക്കിക്കുവാൻ ഇവിടെ ആഗ്രഹിക്കുന്നില്ല.

അതിനാൽ കരയുന്നവരുടെ കൂടെ കരയാനുള്ള കർത്താവിന്റെ കല്പന പ്രകാരവും,  ഒരു അവയവം കഷ്ടത അനുഭവിക്കുമ്പോൾ ബാക്കിയുള്ള അവയവങ്ങൾ കൂടെ കഷ്ടം അനുഭവിക്കുന്നു എന്നുള്ള വചന പ്രകാരവും . ഇവർ കടന്നു പോകുന്ന വേദന എൻറെയും വേദനയാണ്.അവരെ അവഹേളിക്കുന്ന  പൊതുസമൂഹത്തിൽനിന്നും വേറിട്ട് അവരോട് പരസ്യമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നുള്ളത്  ക്രിസ്ത്യാനി എന്നുള്ള നിലയിൽ എൻറെ കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നത്.

അവസാനമായി;  കുറ്റവാളികൾ ആയി പൊതുസമൂഹം അധിക്ഷേപിക്കുന്ന ഇവരുടെ കഷ്ടതയുടെ ആയിരത്തിലൊരംശം ഇല്ല എങ്കിലും ഞാനും സമാന അവസ്ഥകളിൽ കൂടി കടന്നു പോയ ഒരു വ്യക്തിയാണ്. കള്ളക്കേസും കുറ്റാരോപണവും ജയിൽ ശിക്ഷയും,സമൂഹത്തിന്റെ  ഒറ്റപ്പെടുത്തലും   ചെയ്യാത്ത കുറ്റത്തിന് ചെറിയ അളവിൽ ഞാനും അനുഭവിച്ചിട്ടുണ്ട്.
അതിനാൽ ഇവർ കടന്നു പോകുന്ന വേദന മറ്റു പലരേക്കാളും നന്നായി എനിക്ക് മനസ്സിലാകും. അത്തരക്കാരുടെ  വേദനയോടെ ചേർന്നുനിൽക്കുന്നത്തിൽ  കൂടി ഉണ്ടാകുന്ന തെറ്റിധാരണ ഒരു പ്രശ്നമായി കാണുന്നില്ല 

കഴിഞ്ഞ പോസ്റ്റ് അവസാനിപ്പിച്ചത് ഇവർ  നിരപരാധികൾ അല്ലേ, ഇവർക്ക് നീതി ഇവർക്ക് ലഭിക്കുമോ എന്നുള്ള സംശയത്തിലാണ്. എന്നാൽ ഇപ്പോൾ എൻ്റെ ബോധ്യം ഇവർ തീർത്തും നിരപരാധികൾ തന്നെ ആണ് എന്നുള്ളതാണ്.  എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കുമ്പോൾ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം പേറുന്ന നീതി പീഠത്തിൽ നിന്നും  അവരുടെ ജീവിതകാലത്ത്  നീതി ലഭിക്കുമെന്ന പ്രതീക്ഷ ഒട്ടും ഇല്ല.

ചിലപ്പോൾ  ISRO ചാര കേസിലെ  ചന്ദ്രശേഖരനെ പോലെ ജീവിതകാലം മുഴുവൻ സമൂഹത്തിൻറെ അധിക്ഷേപം ഏറ്റുവാങ്ങി മരണശേഷം ഇവരെ കുറ്റവിമുക്തരാക്കിയേക്കാം. അപ്പോൾ  മരണാനന്തര ബഹുമതികൾ ഇതേ മാധ്യമങ്ങൾ തന്നെ നൽകും.ഇപ്പോൾ ഇവരെ അധിക്ഷേപിക്കുന്ന ക്രിസ്ത്യാനികൾ അടക്കമുള്ള  പൊതുസമൂഹം അപ്പോൾ അതും ഏറ്റു  പാടും.https://indianexpress.com/article/india/isro-spy-case-former-scientist-k-chandrasekhar-dies-nambi-narayanan-5363690/

കർത്താവ് പറയുന്നു… “പരീശന്മാരായ  നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പൂർവപിതാക്കന്മാർ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിങ്ങൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകൂലിക്കുകയും ചെയ്യുന്നു. അവർ അവരെ വധിച്ചു; നിങ്ങൾ അവർക്കു ശവകുടീരം നിർമിക്കുന്നു.

പ്രവാചകൻമാരെ കൊല്ലുകയും പിന്നീട് അവർക്ക് മനോഹരമായ കല്ലറകൾ പണിയുകയും , അവരെ വാഴ്ത്തുകയും ചെയ്യുന്ന പരീശ സമൂഹത്തിൻറെ പിന്തുടർച്ചക്കാർ ആണല്ലോ നമ്മൾ.  എന്നാൽ അവരുടെ പിതാക്കന്മാർ കൊന്ന നിരപരാധികളുടെ രക്തം ദൈവം ആ തലമുറയോട് ചോദിച്ചു എന്ന് നമുക്ക് കാണാവുന്നതാണ്.
“അങ്ങനെ ഹാബേലിന്റെ രക്തംമുതൽ ….ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടുള്ള നിരപരാധികളുടെ രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”

അതിനാൽ  ആ കൂട്ടത്തിൽ,അത്തരം  പൊതു സമൂഹത്തിൽ ചേരാൻ എനിക്ക് താല്പര്യമില്ല എന്ന് പറയുവാൻ കൂടിയാണ് ഈ വിശദീകരണം നൽകുന്നത്

P. S : ഇത് ഒരു വിശദീകരണ പോസ്ടാണ്. ഈ കേസുമായി ബന്ധപ്പട്ട തര്‍ക്കങ്ങള്‍ക്ക്  ആഗ്രഹിക്കുന്നില്ല. 
ജിനു നൈനാൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.