മാംസം ധരിച്ച വചനത്തെ സ്പര്‍ശിച്ചാല്‍ സൗഖ്യം ലഭിക്കും: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍


പ്രസ്റ്റണ്‍: മാംസം ധരിച്ച വചനത്തെ സ്പര്‍ശിച്ചാല്‍ സൗഖ്യം ലഭിക്കുമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ദൈവത്തിന്റെ ശക്തി, ദൈവത്തിന്റെ ജ്ഞാനം വചനമാണ്. ഈ വചനത്തെ സ്പര്‍ശിക്കുമ്പോള്‍ സൗഖ്യംലഭിക്കും. പന്ത്രണ്ടുവര്‍ഷമായി രക്തസ്രവക്കാരിയായിരുന്ന സ്ത്രീ ക്രിസ്തുവിനെ സ്പര്‍ശിച്ചപ്പോള്‍ സൗഖ്യം ലഭിച്ചത് അതുകൊണ്ടാണ്. രക്തസ്രാവക്കാരിയായ സ്ത്രീക്ക് ലഭിച്ച രോഗസൗഖ്യത്തെ കേവലം ശാരീരികമായ സൗഖ്യം എന്നതിനെക്കാള്‍ അപ്പുറമായി ആത്മീയമായ രീതിയില്‍ കൂടി കാണേണ്ടതാണ്. രക്തം എന്നത് ജീവനാണ്.

രക്തസ്രാവക്കാരിയായ സ്ത്രീയെ പഴയ ഇസ്രായേലുമായി ബന്ധപ്പെടുത്തിയാണ് ബൈബിള്‍ നിയമ പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നത്. ജീവന്‍ ചോര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പഴയ ഇസ്രായേലിനെ സൗഖ്യപ്പെടുത്താന്‍ അവളുടെ വരന് മാത്രമേ സാധിക്കൂ. കര്‍ത്താവിന് മാത്രമേ സാധിക്കൂ.

ജായ്‌റോസിന്റെ പന്ത്രണ്ടുവയസുകാരി മകളെ ജീവിപ്പിക്കുന്നതും ബൈബിളില്‍ നാം വായിക്കുന്നുണ്ട്. 12 എന്നത് പക്വതയുടെ പ്രായമാണ്. വിവാഹപ്രായമാണ് ജായ്‌റോസ് എന്ന വാക്കിന്റെ അര്‍ത്ഥം പ്രകാശിക്കുന്നത് എന്നാണ്. ബാലിക മരിച്ചിട്ടില്ല എന്നാണ് ക്രിസ്തു അവരോട് പറയുന്നത്. പുതിയ ഇസ്രായേലിനെ കൈക്ക് പിടിക്കുകയാണ് ക്രിസ്തു ഇവിടെ ചെയ്യുന്നത്.

തിരുസഭയുടെ കൈയ്ക്ക് പിടിക്കുകയാണ് ചെയ്യുന്നത്. തന്റെ വധുവാക്കാന്‍ വേണ്ടിയാണ് ക്രിസ്തു ഇവിടെ കൈക്ക് പിടിക്കുന്നത്. തന്നോട് ഒന്നാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയാണ്, ഏക ശരീരമാകാന്‍ വേണ്ടിയാണ്.

ബാലികേ എഴുന്നേല്ക്കുക എന്ന് പറയുമ്പോള്‍ അവളുടെ ആത്മാവ് ശരീരത്തിലേക്ക് തിരികെ വരുന്നു. അവള്‍ എണീല്ക്കുന്നു. വളരെ ആഴത്തിലുള്ള തിരുവചനഭാഗമാണ് ഇവയെന്ന് ദൈവശാസ്ത്രജ്ഞര്‍ പറയുന്നു. മരിച്ച് ഉയിര്‍ത്തെണീറ്റ ക്രിസ്തുവിന്റെ പ്രതീകമായിട്ടാണ് ഈ ബാലികയെ ബൈബിള്‍ പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്‌.

രക്തസ്രാവക്കാരിയായ സ്ത്രീ ക്രിസ്തുവിനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ജായ്‌റോസിന്റെ മകളെ ക്രിസ്തു സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ ശക്തി പുറപ്പെടുന്നത് അവിടുത്തെ ആരാധിക്കുമ്പോഴാണ്.

ഒരു സുഹൃത്തിനെ സമീപിക്കുന്നത് പോലെ നാം ക്രിസ്തുവിനെ സമീപിക്കരുത്. മാര്‍ത്ത ക്രിസ്തുവിനെ അങ്ങനെയാണ് സമീപിക്കുന്നത്. മറിയം പക്ഷേ ക്രിസ്.തുവിന്റെ പാദത്തിങ്കലാണ് ഇരിക്കുന്നത്. ദൈവത്തെ സാംഷ്ടാംഗം പ്രണമിക്കാന്‍ നമുക്ക് സാധിക്കണം. കണ്ണീരൊഴുക്കി പ്രാര്‍തഥിക്കണം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.