ബെയ്ജിംങ്: ഹെനാന്‍ പ്രോവിന്‍സിലെ ബിഷപ് ജോസഫിനെയും ഏഴു വൈദികരെയും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തത് ചൈനയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ ഭീതിയും ആശങ്കയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
നിലവിലുള്ള മതദ്രോഹപ്രവര്‍ത്തനങ്ങളെക്കാളും കൂടുതലായി ഇനിയും എന്തോ സംഭവിക്കാനുളളതിന്റെ സൂചനകളാണ് ഇതെന്ന് അവര്‍ കരുതുന്നു. മെയ് 21 നാണ് വത്തിക്കാന്റെ അംഗീകാരമുള്ള ബിഷപ്പിനെയും വൈദികരെയും വൈദികവിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തത്. മതപരമായ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചു എന്നതാണ് അവരുടെ മേലുള്ള കുറ്റം.
മതദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം കൈവരിക്കുകയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ചൈനയിലെ ക്രൈസ്തവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസമാണ് ചൈനയിലെ അധികാരികള്‍ ബൈബിള്‍ ആപ്പുകളും ക്രിസ്ത്യന്‍ വീചാറ്റ് പബ്ലിക് അക്കൗണ്ട്‌സും നീക്കം ചെയ്തത്. ബൈബിളിന്റെ അച്ചടിച്ച പതിപ്പ് ഒരിടത്തും കിട്ടാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് വഴി മാത്രമേ ചൈനയില്‍ ബൈബിള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയൂ. ഏപ്രിലില്‍ , റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ചൈനയിലെ ക്രൈസ്തവരെ രഹസ്യമായി തടവിലാക്കുന്നുണ്ട് എന്നായിരുന്നു.
2021 ജനുവരി 13 ന് ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മതപീഡനങ്ങള്‍ നേരിടുന്ന അമ്പത് രാജ്യങ്ങളുടെ ലിസ്റ്റില്‍ പതിനേഴാം സ്ഥാനമാണ് ചൈനയ്ക്ക് നല്കിയിരിക്കുന്നത്.