ക്രിസ്തുമസ് ദിനത്തില്‍ നാലു കുര്‍ബാനകള്‍ ചൊല്ലാന്‍ വൈദികര്‍ക്ക് അനുമതി

വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്ക് നാലു കുര്‍ബാനകള്‍ ചൊല്ലാന്‍ വത്തിക്കാന്‍ ലിറ്റര്‍ജി കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് പ്രിഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറ അനുവാദം നല്കി. ക്രിസ്തുമസ് ദിനം, ദൈവമാതൃത്വതിരുനാള്‍, എപ്പിഫനി എന്നീ തിരുനാള്‍ ദിനങ്ങളിലാണ് ഇങ്ങനെയൊരു ആനുകൂല്യം വൈദികര്‍ക്ക് നല്കിയിരിക്കുന്നത്. ഡിസംബര്‍ പതിനാറിനാണ് ഇതു സംബന്ധിച്ച് കര്‍ദിനാള്‍ സാറ ഡിക്രിയില്‍ ഒപ്പുവച്ചത്.

രൂപതാ ബിഷപ്പിന് ഇക്കാര്യത്തില്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു. കാനന്‍ ലോ അനുസരിച്ച് ഒരുവൈദികന് സാധാരണയായി ദിവസം ഒരു കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ അനുവാദമുളളൂ. കാനന്‍ ലോ 905 അനുസരിച്ച് രൂപതാബിഷപ്പിന് വൈദികര്‍ക്ക് രണ്ടുതവണ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവാദം നല്കാവുന്നതാണ്. പ്രത്യേകിച്ച് വൈദികര്‍ക്കു കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍. ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും മൂന്നു കുര്‍ബാനകള്‍ വരെയും ഇതനുസരിച്ച് അര്‍പ്പിക്കാവുന്നതാണ്.

കോവിഡ് പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ സാറ പുതിയ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.