വിശ്വാസം തള്ളിപ്പറയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൈസ്തവനെ മര്‍ദ്ദിച്ച് ബോധരഹിതനാക്കി

ഒഡീഷ: ഒരു സംഘം മതതീവ്രവാദികളുടെ ആക്രമണത്തില്‍ പെട്ട് ക്രൈസ്തവനായ മുപ്പതുവയസുകാരന്‍ ദിവസങ്ങളോളം ബോധരഹിതനായി ആശുപത്രിയില്‍ കഴിയുന്നു. സുവിശേഷം പ്രസംഗിച്ചതിന്റെയും ക്രൈസ്തവവിശ്വാസം തള്ളിപ്പറയാത്തതിന്റെയും പേരിലാണ് കാമാ സോഡിക്ക് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഒഡീഷയിലെ മാല്‍കാന്‍ഗിരി ജില്ലയിലെ കോഡാല്‍മെറ്റ്‌ലാ ഗ്രാമത്തിലാണ് സംഭവം. മോണിങ് സ്റ്റാര്‍ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അറുപതു പേരടങ്ങുന്ന സംഘമാണ് കാമാ സോഡിയെ ആക്രമിച്ചത്. തങ്ങളുടെ ഗോത്ര ദൈവത്തെ ആരാധിക്കണമെന്നും ആ വിശ്വാസം സ്വീകരിക്കണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം. ഇക്കാര്യം നിരസിച്ച കാമായെ അക്രമികള്‍ വടികൊണ്ട് മര്‍ദ്ദിച്ച് ബോധരഹിതനാക്കുകയായിരുന്നു.

തങ്ങളെ ആരും സഹായിക്കാനെത്തിയില്ലെന്ന് ഭാര്യ ഭീമേശ്വരി പറഞ്ഞു. ഞാനും കുട്ടികളും കൂടി അദ്ദേഹത്തെ കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ചു.പക്ഷേ അദ്ദേഹം എണീറ്റില്ല. പിന്നീട് ചില ക്രൈസ്തവനേതാക്കളെത്തിയാണ് കാമായെ ആശുപുത്രിയിലാക്കിയത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും അടിയന്തിരമായി ഓപ്പറേഷന്‍ ചെയ്യണമെന്നുമാണ് ആശുപത്രി അധികാരികള്‍ അറിയിച്ചിരിക്കുന്നത്. അതിന് രണ്ടുലക്ഷത്തോളം രൂപയാകും. നിര്‍ദ്ധനരായ കുടുംബം ആ വലിയ സംഖ്യയുടെ മുമ്പില്‍ നിസ്സഹായരായി നില്ക്കുകയാണെന്നും വാര്‍ത്ത പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.