ദേവാലയം ഇടിച്ചുനിരത്തിയത് ഞെട്ടിച്ച സംഭവം: മുഖ്യമന്ത്രി പിണറായി

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരിയ മോഡിലുളള സീറോ മലബാര്‍ ലിറ്റില്‍ ഫളവര്‍ കത്തോലിക്കാദേവാലയം ഇടിച്ചുനിരത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളി പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ഒത്തുചേരുന്ന ഇടമാണെന്നും അവിടെ സംഘര്‍ഷസാഹചര്യം ഉണ്ടാകാന്‍പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടവകാംഗം നല്കിയ സ്ഥലത്ത് 2011 ലാണ് പളളി നിര്‍മ്മിച്ചത്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിലൊന്നാണ് ഇത്. 450 ലേറെ കുടുംബങ്ങള്‍ ഇടവകക്കാരായുണ്ട്, ഈ പള്ളിയില്‍ ആരാധന തടയുകയോ പള്ളി ഇടിച്ചുനിരത്തുകയോ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളെ മറികടന്നാണ് ഡല്‍ഹി റവന്യൂ ഉദ്യോഗസ്ഥര്‍ ദേവാലയം ഇടിച്ചുനിരത്തിയത്.

പ്രസ്തുതസംഭവം ക്രൈസ്തവരെ വേദനിപ്പിച്ചുവെന്നും പ്രതിഷേധാര്‍ഹമാണെന്നും ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ലിറ്റില്‍ ഫഌവര്‍ പള്ളി വികാരി ഫാ. ജോസ് കണ്ണങ്കുഴിയും പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.