ഡല്‍ഹിയില്‍ തകര്‍ത്ത ദേവാലയം പുനര്‍നിര്‍മ്മിക്കും: കേജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പൂര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തസംഭവത്തില്‍ അന്വേഷണം നടത്തി പുനര്‍നിര്‍മ്മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്കിയത്.

പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതര്‍ ആണെന്ന് കേജരിവാള്‍ സമ്മതിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസിസമൂഹത്തോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച കേജരിവാള്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

പള്ളി പൊളിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ഓടനാട്ട്, ലിറ്റില്‍ ഫഌവര്‍ പള്ളി വികാരി ഫാ. ജോസ് കന്നും കുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എ സി വില്‍സണ്‍ തുടങ്ങിയവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.