മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട കന്യാസ്ത്രീക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചു

ജബല്‍പ്പൂര്‍: മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട കത്തോലിക്കാ കന്യാസ്ത്രീക്ക് മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എസ് ഡി സന്യാസിനിസമൂഹാംഗമായ സിസ്റ്റര്‍ ഭാഗ്യയ്ക്കാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് കോടതി ഇതുസംബന്ധിച്ച് വിധിപ്രസ്താവിച്ചത്. അടുത്ത വാദത്തിന് വേണ്ടി ഏപ്രില്‍ ഏഴിലേക്ക് കോടതി കേസ് നീട്ടിവയ്ക്കുകയും ചെയ്തു. മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ഓര്‍ഡിനന്‍സ് 2020 ലെ സെക്ഷന്‍ 3,5 പ്രകാരമാണ് സിസ്റ്റര്‍ക്കെതിരെ കേസ് ചുമത്തപ്പെട്ടത്.

സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പലായ സിസ്റ്റര്‍ മുന്‍ അധ്യാപികയെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം. എന്നാല്‍ സ്‌കൂളിലെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാനാണ് ഈ കള്ളക്കഥ ചമച്ചിരിക്കുന്നത് എന്നാണ് സിസ്റ്ററുമായി ബന്ധപ്പെട്ടവരുടെ വാദം.

2016 ലാണ് റൂബി സിംങ് എന്ന ഹൈന്ദവ വനിതയെ സ്‌കൂളില്‍ ജോലിക്കെടുത്തത്. 2019 ല്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍കാലത്ത് ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി 22 നാണ് റൂബി സിസ്റ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.