കോവിഡ് കാലത്ത് ക്വാറന്റൈന് വേണ്ടി ധ്യാനകേന്ദ്രങ്ങളും സഭാസ്ഥാപനങ്ങളും വിട്ടുകൊടുത്ത് കത്തോലിക്കാസഭ

ക്വാറന്റൈന്‍ സെന്ററുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രവാസികള്‍ക്ക് താമസസ്ഥലം ഒരുക്കാന്‍ കത്തോലിക്കാസഭയുടെ ധ്യാനകേന്ദ്രങ്ങളും സഭാസ്ഥാപനങ്ങളും വിട്ടുകൊടുത്തു.

മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ റിയലൈസേഷന്‍, എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രം, ചങ്ങനാശ്ശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം, കോട്ടയം അതിരൂപതയുടെ കോതനല്ലൂര്‍ തൂവാനീസാ ധ്യാനകേന്ദ്രം, കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം,പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്റര്‍ എന്നിവയാണ് ക്വാറന്റൈന് വേണ്ടി വിട്ടുകൊടുത്തിരിക്കുന്ന ധ്യാനകേന്ദ്രങ്ങള്‍.

ഇതൂ കൂടാതെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും കോളജ് ഹോസ്റ്റലുകളും ക്വാറന്റൈന് വേണ്ടി വിട്ടുനല്കിയിട്ടുണ്ട്. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്ത്ഥാടന കേന്ദ്രം,കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റല്‍, ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംങ് കോളജ് ഹോസ്റ്റല്‍, കുറവിലങ്ങാട് ദേവമാതാ കോളജ് ഹോസ്റ്റല്‍, ബിസിഎം കോളജ് ഹോസ്റ്റല്‍, തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളിടെക്‌നിക്കിലെ ആനിമേഷന്‍ സെന്റര്‍, കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍സെന്റര്‍, നെടുങ്കണ്ടം കരുണാ ആശുപത്രി,തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ശാന്തിനിലയം. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജ് കാമ്പസ്, ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള വെള്ളയമ്പലം ആനിമേഷന്‍ സെന്റര്‍ തുടങ്ങിയവയും ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്.

ഓര്‍ത്തഡോക്‌സ് സഭയും വിവിധ സ്ഥാപനങ്ങളും ധ്യാനകേന്ദ്രങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്കാസഭ നേരത്തെ തന്നെ നിരവധി ധ്യാനകേന്ദ്രങ്ങളും സ്ഥാപനങ്ങളും സര്‍ക്കാരിന് നല്കിയിരുന്നു.

ആശങ്കകളും ഭയപ്പാടുകളുമായി വന്നിറങ്ങിയ പ്രവാസികള്‍ക്ക് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിലെ ക്വാറന്റൈന്‍ ജീവിതം ആശ്വാസം നല്കിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.