ദേവാലയത്തിന് വെളിയില്‍ വച്ച് അമ്മയെയും സഹോദരിയെയും ഭീകരര്‍ കൊന്നു; എന്നിട്ടും വിശ്വാസത്തിന് ഇളക്കം തട്ടാതെ ഇതാ ഒരു ചെറുപ്പക്കാരന്‍

പ്രതിസന്ധികള്‍ക്ക് മുമ്പിലും പ്രതികൂലങ്ങള്‍ക്ക് മുമ്പിലുംദൈവവിശ്വാസം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് കിറോ ഖാലില്‍ എന്ന ചെറുപ്പക്കാരന്‍. 2011 ലെ പുതുവര്‍ഷരാവിലായിരുന്നു നിനച്ചിരിക്കാത്ത നേരത്ത് കിറിലിന് അമ്മയെയും സഹോദരിയെയും ആന്റിയെയും നഷ്ടമായത്. അന്ന് അയാള്‍ക്ക് 20 വയസ് പ്രായമായിരുന്നു. അലക്‌സാണ്ട്രിയായിലെ സെന്റ് മാര്‍ക്ക് ആന്റ് സെന്റ് പീറ്റര്‍ ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അവര്‍.

പുതുവര്‍ഷത്തെ പ്രതീക്ഷകളോടെ സ്വാഗതം ചെയ്യാനും പോയവര്‍ഷത്തിന് നന്ദി പറയാനുമായിരുന്നു എത്തിയതായിരുന്നു അവര്‍. പക്ഷേ ഒരു കാര്‍ബോംബ് സ്‌ഫോടനം എല്ലാം തകര്‍ത്തു. കിറിലിന്റെ പ്രിയപ്പെട്ടവരുള്‍പ്പടെ അന്ന് 21 പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത അനുഭവമായിരുന്നു അത്. ദുരന്തത്തില്‍ നിന്ന് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും വിവേചനങ്ങളും വധഭീഷണികളും തുടര്‍ച്ചയായി കിറിന് നേരിടേണ്ടിവന്നു.

അങ്ങനെയാണ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയത്. വര്‍ഷമെത്രയോ കഴിഞ്ഞുപോയി. അടുത്തയിടെയാണ് കിറില്‍ വിവാഹിതനായത്. വിശ്വാസമാണ് ഇ്ന്നും തന്നെ പിടി്ച്ചുനിര്‍ത്തുന്നതെന്നാണ് അദ്ദേഹം എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചെറുപ്രായം മുതല്‍ക്കേ ക്രിസ്ത്യാനിയായതിന്റെ പേരില്‍ വിവേചനങ്ങള്‍ താന്‍ നേരിടുന്നുണ്ടായിരുന്നുവെന്ന് കിറില്‍ പറയുന്നു. പക്ഷേ അവരോടൊന്നും ശത്രുതയുണ്ടായിരുന്നില്ല .കാരണം അമ്മ തന്നെ പഠിപ്പിച്ചത് ശത്രുക്കളെ സ്‌നേഹിക്കാനായിരുന്നു. നാലായിരത്തോളം പേര്‍ അന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി ദേവാലയത്തിലുണ്ടായിരുന്നു.

പക്ഷേ കൊല്ലപ്പെട്ട 21 പേരില്‍ മൂന്നുപേര്‍ എന്റെ പ്രിയപ്പെട്ടവരായി. പക്ഷേ അവരുടേത് രക്തസാക്ഷിത്വമായിരുന്നു. ദൈവം അവരെയാണ് തിരഞ്ഞെടുത്തത്. ഞാന്‍ അങ്ങനെയാണ് വിചാരിക്കുന്നത്. അതുകൊണ്ട്തന്നെ ശത്രുക്കളോട് പോലും ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നു.

ഈജിപ്തില്‍ ക്രൈസ്തവര്‍ വിശ്വാസത്തിന് വേണ്ടി മരണമടയുന്നു. ജര്‍മ്മനിയിലാവട്ടെ വിശ്വാസികളില്ലാതെ ദേവാലയങ്ങള്‍ മ്യൂസിയങ്ങളാക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. അദ്ദേഹം പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.