നവ സുവിശേഷവത്ക്കരണത്തില്‍ ഫാ. നായ്ക്കം പറമ്പിലിന്റെ സേവനം അതുല്യം: വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം

കൊച്ചി: നാലു പതിറ്റാണ്ടിലേറെയായി ആഗോള സഭയിലെ നവസുവിശേഷവ്തക്കരണ രംഗത്ത് ഫാ. മാത്യു നായ്ക്കംപറമ്പില്‍ നല്കിയത് അതുല്യമായ സേവനങ്ങളാണെന്ന് വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹം. ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമായി ഫാ. നായ്ക്കം പറമ്പിലിനെ സംബന്ധിച്ച് നടക്കുന്ന അഭിപ്രായപ്രകടനങ്ങളെയും ചര്‍ച്ചകളെയും അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹം ജാഗ്രതയോടെയും വേദനയോടെയും വീക്ഷിച്ചുവരികയാണ്.

സിസ്റ്റര്‍ അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തെയും കുറിച്ച് അവധാനതക്കുറവോടെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചു സഭാധികാരികള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹവും നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു. അനുസരണയോടെ തന്റെ തെറ്റിന് പരസ്യമായി മാപ്പുപറയുകയും വേദനയോടെ ഞങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനയിലായിരിക്കുകയും ചെയ്യുന്ന ഫാ. മാത്യുവിന്റെ അനുതാപത്തിന് ഞങ്ങള്‍ നേര്‍സാക്ഷികളാണ്.

സുവിശേഷവത്ക്കരണ ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നല്കിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്നും ഏവരുടെയും സഹകരണമുണ്ടാകണം. വിന്‍സെന്‍ഷ്യന്‍ സഭ പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.