ജൂലൈ നാലു മുതല്‍ കുര്‍ബാനകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്

ലണ്ടന്‍: ജൂലൈ നാലു മുതല്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കാനുള്ള അനുവാദം നല്കിയ ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. ജൂണ്‍ 23 ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യപാനത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് എല്ലാവരെയും വിഷമിപ്പിക്കുന്നതായി താന്‍ മനസ്സിലാക്കുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്താണ് ഈവര്‍ഷത്തെ ഈസ്റ്ററും ഈദും കടന്നുപോയതെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ആരാധനാലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ അകലം പാലിച്ച് 30 പേര്‍ക്ക് മാത്രം പ്രവേശനം നല്കി വിവാഹം നടത്താമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇത് ഇംഗ്ലണ്ടിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. ജൂലൈ നാലുമുതല്‍ന മുക്ക് ഒരുമിച്ച് ദിവ്യബലി അര്‍പ്പിക്കാമെന്നും അതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍പിന്നീട് നല്കുമെന്നും കര്‍ദിനാള്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ സ്വകാര്യപ്രാര്‍ത്ഥനകള്‍ക്കായി ഇംഗ്ലണ്ടില്‍ ദേവാലയങ്ങള്‍ തുറന്നുകൊടുത്തിരുന്നു. മാര്‍ച്ച് 23 മുതല്‍ ഇവിടെ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.