വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തണം: ക്രൈസ്തവനേതാക്കളുടെ അഭ്യര്‍ത്ഥന

ജെറുസലേം: വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ക്രൈസ്തവ നേതാക്കളുടെ അഭ്യര്‍ത്ഥന. പ്രാദേശിക അധികാരികളുമായി അടിയന്തിര സംവാദം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

തീവ്രവാദികളില്‍ നിന്ന് തുടര്‍ച്ചയായ ആക്രമണവും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്നവരാണ് വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍. കഴിഞ്ഞ ദശാബ്ദങ്ങളായി ശാരീരികവും വാചികവുമായ നിരവധി ആക്രമണങ്ങള്‍ ഇവിടെയുള്ള പുരോഹിതര്‍ക്കും ക്രൈസ്തവവിഭാഗത്തിനും നേരെയുണ്ടായിട്ടുണ്ട്. വിശുദ്ധ മന്ദിരങ്ങളും ദേവാലയങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജെറുസലേമിലെ വിവിധസഭകളുടെ തലവന്മാരായ 13 പേര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദിഗ്രൂപ്പുകള്‍ ജറുസെലേമിലെ പ്രധാനപ്പെട്ടപല സ്ഥലങ്ങളും സ്വന്തമായി വാങ്ങിക്കൂട്ടുകയാണെന്നും ഇതുവഴി വിശുദ്ധനാട്ടില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവരെ സംരക്ഷിക്കാനുള്ള ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തെ നേതാക്കള്‍ പ്രശംസിച്ചു. അതുപോലെ പാലസ്തീനും ജോര്‍ദാനും ക്രൈസ്തവ സമൂഹത്തെ കാത്തുരക്ഷിക്കണമെന്നും പ്രാദേശിക സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി തങ്ങളെ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ക്രൈസ്തവതീര്‍ത്ഥാടനമാണ് നടക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഗവണ്‍മെന്റിന് സാമ്പത്തികമായ താല്പര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.