ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുന്നു:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: ഒരേ രീതിയില്‍ ബലിയര്‍പ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുന്നുവെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് “ലിത്തൂർജിയ 2021” എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണ്. സീറോമലബാർ സഭ ആരാധനക്രമനവീകരണത്തിന്റെ പാതയിലൂടെ കടന്നുപോവുകയാണ്. ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നത്. മേജർ ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സീറോമലബാർ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ വെബിനാറിൽ സന്ദേശം നല്കി.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രഫസറും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ ബ്രോക്ക് വെബിനാറിൽ പൗരസ്ത്യസുറിയാനി അനാഫൊറകളിലുള്ള മിശിഹാ വിജ്ഞാനീയത്തെ പറ്റി പ്രധാന പ്രമേയം അവതരിപ്പിച്ചു.. ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി റവ. ഡോ. ജേക്കബ് കിഴക്കേവീട്, റവ. ഡോ. പോളി മണിയാട്ട് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, ഷംഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. സി. നിർമൽ എം.എസ്.ജെ, ഡോ. മനോജ് എബ്രാഹം, സെന്റട്രൽ ലിറ്റർജി കമ്മിറ്റിയിലെ അംഗങ്ങൾ തുടങ്ങിയവർ വെബിനാറിന് നേതൃത്വം നല്കി.നവംബർ 7 മുതൽ 10 വരെയായിരുന്നു വെബിനാർ നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.