കുരിശിന്‍ ചുവട്ടില്‍ മറിയം നില്ക്കുകയായിരുന്നു. ഈ വൃന്താന്തം വി. യോഹന്നാന്‍ സുവിശേഷത്തില്‍ ഊന്നിപ്പറയുന്നുമുണ്ട്. മറിയം ഈശോയുടെ അമ്മ.
കുരിശിന്മേല്ഡ തൂങ്ങികിടക്കുന്ന ഈശോയുെ ഓര്‍മ്മയോടൊപ്പം നമ്മുടെ ഹൃദയത്തെ ആകര്‍ഷിക്കുന്നതാണ് കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്ന അമ്മ. മറിയത്തിന്റെ സ്മരണയും.
മരണത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഈശോ കുരിശിന്മേല്‍ മരിക്കുമ്പോള്‍ അരികില്‍ നില്ക്കുന്നു, അമ്മ പ്രശാന്തയായി. അമ്മയുടെയും മകന്റെയും കാഴ്ച എത്ര ഹൃദയസ്പര്‍ശകം. അമ്മ വ്യസനിക്കുന്നു. മകന്‍ ആശ്വസിപ്പിക്കുന്നു. അമ്മ കരയുന്നു. മകന്‍ സഹതപിക്കുന്നു. അമ്മ കുരിശിന്‍ചുവട്ടില്‍ നില്ക്കുന്നു. മകന്‍ കുരിശിന്മേല്‍ തൂങ്ങികിടക്കുന്നു. അമ്മ ദീര്‍ഘനിശ്വാസം വലിക്കുന്നു. മകന്‍ അന്ത്യശ്വാസംവിടുന്നു.
ഓ വ്യാകുലതയുടെ പാരമ്യം. സകല ക്രിസ്ത്യാനികളും ഇതു ദൃഢമായി മനസ്സില്‍ പതിച്ചുറപ്പിക്കേണ്ടതാണ്. സദാ സ്മരിക്കേണ്ടതാണ്.
യൂദന്മാരുടെ രാജാവായ നസ്രസിലെ ഈശോ എന്ന തലവാചകം കുരിശിന്റെ മുകളില്‍ പതിക്കാന്‍ പീലാത്തോസ് എഴുതിക്കൊടുത്തു. ഈ വാചകം നമ്മള്‍ ഓരോരുത്തരും ഹൃദയത്തില്‍ എഴുതേണ്ടതാണ്. മനുഷ്യരുടെ പരിഹാസങ്ങളില്‍ നിന്നും പിശാചിന്റെ ഗൂഢതന്ത്രങ്ങളില്‍ നിന്നും അതു നമ്മെ സംരക്ഷിക്കും.
ഈ തിരുനാമത്തിന്റെ ശക്തികൊണ്ടുമാത്രം ദുഷ്ടന്മാരുടെ ആക്രമണങ്ങളെയെല്ലാം തടയാവുന്നതാണ്. ആകയാല്‍ ഈശോയുടെ കുരിശിന്‍മുകളിലെ മേല്‍വാചകം നിന്റെ ഹൃദയത്തില്‍ ചിത്രിതമായിരിക്കട്ടെ.
എന്നാല്‍ കുരിശിന്‍ചുവട്ടില്‍ നില്ക്കുന്ന മറിയത്തിന്റെ സാമിപ്യം നിനക്ക് അനുഭവപ്പെടും. പ്രലോഭനങ്ങളിലും മരണസമയത്തും അവളുടെ മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ സഹായം നിനക്ക് ലഭിക്കുകയും ചെയ്യും.
ദൈവപുത്രനെ മകനായി ലഭിച്ചതു മറിയത്തിന് മാത്രമാണ്. ആ ദിവ്യശിശുവിനെ പ്രസവിച്ചപ്പോള്‍ അവള്‍ അനുഭവിച്ചതിന് തുല്യമായ പരമാനന്ദം വേറെ ഒരമ്മയും അനുഭവിച്ചിട്ടില്ല. അതുപോലെതന്നെ മകന്‍ മരിച്ചപ്പോള്‍ അനുഭവിച്ചതുപോലെയുള്ള വ്യാകുലം ഒരമ്മയും അനുഭവിച്ചിട്ടില്ല. ഈശോ സഹിച്ച പീഡകളെല്ലാം സഹതാപം വഴി മറിയവും അനുഭവിച്ചു. കണ്ണുനീര്‍ ചിന്തിക്കൊണ്ടവള്‍ കുരിശിന്‍ചുവട്ടില്‍ നിന്നു.
പുത്രന്റെ ഓറോ പീഡയും അവളുടെ ഹൃദയത്തെ അതിനിശിതമായി പിളര്‍ക്കുന്ന ഓരോ വാളായിരുന്നു. മൃദുലമായ അവളുടെകന്യാശരീരത്തില്‍ ഇത്രമാത്രം സഹിക്കാന്‍ അവള്‍ക്ക് കഴിഞ്ഞതു വാസ്തവത്തില്‍ ഒരു അത്ഭുതം തന്നെയായിരുന്നു. എന്തെന്നാല്‍ ഈശോയുടെ യാതനകളോരോന്നും തുല്യമായ വിധം അവളെയും യാതനപ്പെടുത്തുന്നുണ്ടായിരുന്നു. ഓ അവര്‍ണ്ണനീയമായ വേദസാക്ഷിത്വമേ, ഓ വിവരണാതീതമായ മാതൃവ്യാകുലമേ വേദസാക്ഷി
സ്വശരീരത്തില്‍യാതനകളനുഭവിച്ചു മരിക്കുന്നതിലും ദുസ്സഹമായിരുന്നു മറിയത്തിന സ്വപുത്രന്‍ കണ്‍മുമ്പാകെ ആശ്വാസലേശം കൂടാതെമരണവേദനയനുഭവിച്ച് അന്ത്യശ്വാസം വിടുന്ന കാഴ്ച.
ഓ എന്റെ അമ്മേ നിന്റെ തിരുമുഖം എത്ര മഹിമപ്രതാപപൂരിതമായിരിക്കുന്നു. മാലാഖമാര്‍ മുട്ടിന്മേല്‍ നിന്നു വിസ്മയത്തോടും ആദരവോടും കൂടെ അതിനെ വണങ്ങുന്നത് ഞാന്‍ ദര്‍ശിക്കുന്നു. എനി്ക്കാണെങ്കില്‍ കണ്ണുകളുയര്‍ത്തി നിന്റെ നേരെ നോക്കാന്‍ പോലും അര്‍ഹതയില്ല. സ്വര്‍ഗ്ഗപ്രഭയില്‍ പാടലവര്‍ണ്ണമുള്ള പനിനീര്‍ പ്രസൂനങ്ങളാലും സുവര്‍ണ്ണ ലതകളുടെ പരിവേഷങ്ങളാലും സമലംകൃതമായ നിന്റെ അഴകേറിയ വിമലവദനം എനിക്ക് ദൃശ്യമാകുന്നു.
ഞാനോ എന്നാല്‍എന്റെ ഹൃദയത്തിലെ അശുദ്ധിയും മാലിന്യവും നിമിത്തം ഭയം പൂണ്ടു ലജ്ജിച്ചു തലതാഴ്ത്തി നില്ക്കുന്നു. എന്നാലും ഓ മറിയമേ നിന്റെ ഔദാര്യം നിമിത്തം എന്റെശരണം ഞാന്‍ കൈവെടിയുന്നില്ല.ന ീ കനിവോടെ എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നെങ്കില്‍ എനിക്ക് വീണ്ടും പാപമോചനവും പ്രസാദവും ലഭി്ക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. നീ എത്രയും ഔദാര്യമുളള അമ്മയും സഹതാപമുള്ള കന്യകയുമാകയാല്‍ എനിക്ക് വേണ്ടി മാപ്പപേക്ഷിക്കുക.
പരമാര്‍ത്ഥമായ മനസ്താപത്തിന്റെ ശാന്തിയും സന്തുഷ്ടിയും പ്രദാനം ചെയ്യുന്ന ഒരാശിസെനിക്ക് ലഭിക്കുമെന്ന് നീ വഴി ഞാന്‍ പ്രതീക്ഷിക്കുന്നു.
( മരിയാനുകരണത്തില്‍ നിന്ന്)