മറിയത്തില്‍ നിന്ന് പഠിക്കേണ്ട രണ്ടു രീതികളെക്കുറിച്ച് മാര്‍പാപ്പ പറയുന്നത് കേള്‍ക്കൂ

വത്തിക്കാന്‍ സിറ്റി: ബുദ്ധിമുട്ടുകള്‍ നമ്മെ ചവിട്ടിയരയ്ക്കാന്‍ സാധ്യതയുള്ളപ്പോള്‍ എഴുന്നേല്ക്കുന്ന രീതി പരിശുദ്ധ അമ്മയില്‍ നിന്ന് അഭ്യസിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രശ്‌നങ്ങളില്‍ അടിപ്പെട്ടുപോകാതിരിക്കാനും തന്നോടുതന്നെയുള്ള സഹതാപത്തിലേക്കും നമ്മെതന്നെ തളര്‍ത്തിക്കളയുന്ന സങ്കടത്തിലേക്ക് വീണു പോകാതിരിക്കാനും വേണ്ടി നമുക്ക് എഴുന്നേല്ക്കാം.

ദൈവം വലിയവനും നാം അവന് നേരെ കൈനീട്ടിയാല്‍ നമ്മെ എഴുന്നേല്പിക്കാന്‍ അവിടുന്ന് തയ്യാറുള്ളതുകൊണ്ടുമാണ് നാം എഴുന്നേല്ക്കുന്നത് നിഷേധാത്മകചിന്തകളെയും മുന്നോട്ടുപോകുന്നതില്‍ നിന്ന് നമ്മെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ഭയങ്ങളെയും നമുക്ക് ദൈവത്തിന് വിട്ടുകൊടുക്കാം. മാലാഖയുടെ അറിയിപ്പ് ശേഷം മറിയത്തെ കാത്തിരുന്നത് പ്രയാസകരമായ സമയമാണ്, അപ്രതീക്ഷിതമായ അവളുടെ ഗര്‍ഭം തെറ്റിദ്ധാരണകളിലേക്കും കഠിനമായ ശിക്ഷകളിലേക്കുമാണ് അവളെ തള്ളിവിടാമായിരുന്നത്. എന്നാല്‍ മറിയം അതേക്കുറിച്ചൊന്നും ഓര്‍ത്ത് നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ല അവള്‍ എഴുന്നേല്ക്കുകയാണ് ചെയ്യുന്നത്. തന്റെ പ്രശ്‌നങ്ങളിലേക്ക് നോക്കാതെ അവള്‍ ദൈവത്തിലേക്ക് നോക്കി.

മറിയത്തില്‍ നിന്ന് പഠിക്കേണ്ട രണ്ടാമത്തെ പ്രവൃത്തി തിടുക്കത്തില്‍ യാത്രയാകുക എന്നതാണ്. അതിന്റെ അര്‍ത്ഥം വേവലാതി പിടിച്ച് വിഷമിച്ച രീതിയില്‍ മുന്നോട്ടുപോകുക എന്നതോ നല്ല താല്പര്യമില്ലാതെ നമ്മെതന്നെ വലിച്ചിഴച്ച് പരാതികളുടെ അടിമയായി ആരുടേമേലാണ് കുറ്റം ചാര്‍ത്തേണ്ടതെന്ന് നോക്കുകയോ അല്ല. മറിച്ച് സന്തോഷകരമായ കാല്‍വയ്പുകളോ നമ്മുടെ ദിനങ്ങളെ നയിക്കുക എന്നതാണ്. പരാതി പറഞ്ഞുനടക്കുന്നത് അനേകരുടെ ജീവിതങ്ങളെ നശിപ്പിക്കുന്നുണ്ട്.

പരാതി പറയുന്നവന്റെ ജീവിതം അധോഗതിയിലേക്കാണ് പോകുന്നത്.
ഞാന്‍ ഉണര്‍വ്വുളള വ്യക്തിയാണോ അതോ ഞാന്‍ വിഷാദത്തിലും ദു:ഖത്തിലും തുടരുകയാണോ പ്രതീക്ഷയോടെ ഞാന്‍ മുന്നോട്ടു പോകുന്നോ അതോ എന്നോട്തന്നെ സഹതാപം കാണിച്ച് നില്‍ക്കുന്നോ? പരാതിപറച്ചിലിന്റെയും അനാവശ്യസംസാരങ്ങളുടെയും തളര്‍ന്ന കാല്‍വയ്പ്പുകളോടെയാണ് നാം മുന്നേറുന്നതെങ്കില്‍ ആരിലേക്കും നാം ദൈവത്തെ എത്തിക്കില്ല. പാപ്പ പറഞ്ഞു.

ആഗമനകാലത്തിന്റെ നാലാം ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയില്‍ സന്ദേശം നല്കിക്കൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.