പാലാ: പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശനത്തിനെതിരെ ഒരു വിഭാഗം ആളുകള്‍ സംഘടിക്കുമ്പോള്‍, ബിഷപ്പിന് പിന്തുണയുമായി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. മയക്കുമരുന്ന് എന്ന സാമൂഹികവിപത്തു ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്കുകയുമാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബിഷപ്പിനെ എതിര്‍ക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അത് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാജാഗ്രതാ സമിതി പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പുമാര്‍ സത്യം സമൂഹത്തോട് വിളിച്ചുപറയണമെന്നും വിശ്വാസിസമൂഹം അതിനൊപ്പം നിലകൊളളുമെന്നും സമിതി വ്യക്തമാക്കി. ബിഷപ്പിന്റെ ആശങ്ക ദുര്‍വ്യാഖ്യാനം ചെയ്യരുതന്ന് മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ ജോസഫ് എംഎല്‍എ പാലാ ബിഷപ്‌സ് ഹൗസിലെത്തി മാര്‍ കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. ഭീകപ്രസ്ഥാനങ്ങളെ വെളള പൂശുന്നവരെ സമൂഹം ഒറ്റപ്പെടുത്തുമെന്ന് ഷെവ. വി. സി സെബാസ്റ്റ്യന്‍ പറഞ്ഞു.
സാമൂഹികവിപത്തുകളില്‍ നിന്ന് അജഗണങ്ങളെ സംരക്ഷിക്കാനും വിപത്തുകളെപ്പറ്റി സമൂഹത്തിന് മുന്നറിയിപ്പ് നല്കാനും ഉത്തരവാദിത്വപ്പെട്ട പ്രവാചകന്മാരെന്ന നിലയിലാണ് മാര്‍ കല്ലറങ്ങാട്ട് നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പ്രസംഗിച്ചതെന്ന് ഡിഎഫ്‌സി സംസ്ഥാന പ്രസിഡന്റ് സണ്ണി പുളങ്കാലായില്‍ പറഞ്ഞു.