ലാഹോര്‍:പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മതംമാറ്റി വിവാഹം കഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവര്‍ രംഗത്ത്. ഈ വര്‍ഷത്തിലെ ആദ്യ രണ്ടാഴചയ്ക്കുള്ളില്‍ നാലു ക്രൈസ്തവ പെണ്‍കുട്ടികളെയാണ് വിവിധ നഗരങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇതിനെതിരെയാണ് ജനുവരി 17 ന് കറാച്ചിയില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്.
ലിംഗാടിസ്ഥാനത്തിലുള്ള അക്രമങ്ങളുടെയും കുട്ടികളെ ദുരുപയോഗിക്കുന്നതിന്റെയും വാര്‍ത്തകളാണ് ഇതുവഴി പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികള്‍ എ്ല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ശക്തമായ നടപടികളെടുക്കാത്തത് ഇതുപോലെയുളള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിത്തീരുന്നതായും വോയ്‌സ് ഫോര്‍ ജസ്റ്റീസ് വക്താവ് ഇല്ല്യാസ് സാമുവല്‍ പറഞ്ഞു. ജനുവരി നാലിന് മൂന്നു തട്ടിക്കൊണ്ടുപോകലുകളാണ് നടന്നത്.
മാഹ്നൂര്‍ അഷറഫ് എന്ന 14 കാരിയെ 45 കാരനായ അയല്‍വാസിയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തത്. അന്നേ ദിവസം തന്നെ ഷാരിഷ് (17) ഏയ്ഞ്ചല്‍(15) എന്നീ പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. ഷോപ്പിംങിന് പോയതായിരുന്നു ഇരുവരും.. ജനുവരി ഏഴിനാണ് പതിനാറുകാരി കിരണിനെ മുഹമ്മദ് അരിഫ് എന്ന വ്യക്തി ത്ട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തതും പിന്നീട് ബോധരഹിതയായ പെണ്‍കുട്ടിയെ അവളുടെ വീടിന് മുമ്പില്‍ ഇറക്കിക്കിടത്തി സ്ഥലം വിട്ടതും.
വര്‍ഷം തോറും ആയിരക്കണക്കിന് ക്രൈസ്തവ- ഹൈന്ദവ പെണ്‍കുട്ടികള്‍ നിര്‍ബന്ധപൂര്‍വ്വം മതം മാറി മുസ്ലീം വിശ്വാസികളെ വിവാഹം കഴിക്കേണ്ടതായി വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.