ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവന് പാക്കിസ്ഥാനിലെ പരമോന്നത കോടതി ജാമ്യം അനുവദിച്ചു

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവന് പാക്കിസ്ഥാനിലെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പാക്കിസ്ഥാനിലെ ജുഡീഷ്യല്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഇതെന്നും ഇത്തരത്തിലുള്ള ഒരു നീക്കം ഇതാദ്യമാണെന്നും അഡ്വ. സെയ്ഫ് അല്‍ മാലൂക്ക് പ്രതികരിച്ചു.

നദീം സാംസണ്‍ എന്ന വ്യക്തിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 2017 ലാണ് ഇദ്ദേഹത്തെ ദൈവനിന്ദാക്കുറ്റം ചുമത്തി ലാഹോറിലെ ജയിലില്‍ അടച്ചത്. പാക്കിസ്ഥാന്‍ പീനല്‍ കോഡ് സെക്്ഷന്‍ 295-സി പ്രകാരമായിരുന്നു കുറ്റപത്രം ചുമത്തിയത്. പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചു എന്നായിരുന്നു കേസ് .

42 കാരനായ ഇദ്ദേഹത്തിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതായിരുന്നു. അസിയാബിയെ ദൈവനിന്ദാക്കുറ്റത്തില്‍ നിന്ന് മോചിപ്പിച്ചെടുത്ത അഡ്വ. മാലൂക്കാണ് സാംസണു വേണ്ടിയും ഹാജരായത്. ജയില്‍ മോചിതനാകും എന്നതിന്റെ സൂചനയാണ് അപ്പീല്‍ അനുവദിച്ചത് എന്ന് അഡ്വക്കേറ്റ് നിരീക്ഷിക്കുന്നു.

227 മില്യന്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ 4 മില്യന്‍ ക്രൈസ്തവരും ഒരു മില്യന്‍ കത്തോലിക്കരുമാണ് ഉള്ളത്. മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഓപ്പണ്‍ഡോര്‍സ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതുനിമിഷവും ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെടാം എന്ന സ്ഥിതിവിശേഷമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.