നൂറു വര്‍ഷം മുമ്പ് അക്രമികള്‍ തകര്‍ത്ത മരിയന്‍ രൂപം മുപ്പതുവര്‍ഷമെടുത്ത് പണിത് പുന:സ്ഥാപിച്ചു

പ്രേഗ്: പ്രേഗ്രിലെ കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ സുദിനമായിരുന്നു ജൂണ്‍ നാല്. നൂറുവര്‍ഷം മുമ്പ് അക്രമികള്‍ തകര്‍ത്ത മരിയന്‍ രൂപം മുപ്പതു വര്‍ഷം കൊണ്ട് പണിത് പുന:സ്ഥാപിച്ചതിന്റെ സന്തോഷമായിരുന്നു അത്. കത്തോലിക്കര്‍ മാത്രമല്ല അവിശ്വാസികളും അകത്തോലിക്കരും സഹകരിച്ചാണ് മരിയന്‍ രൂപം പുന: സ്ഥാപിച്ചത്.

1918 നവംബര്‍ മൂന്നിനാണ് ചരിത്രപരമായി കൂടി പ്രാധാന്യമുള്ള നക്ഷത്രകിരീടം ചൂടിയ മാതാവിന്റെ അമ്പത്തിരണ്ട് അടി ഉയരമുള്ള രൂപം അക്രമികള്‍ തകര്‍ത്തത്. എഴുത്തുകാരനായ ഫ്രാന്റാ സൗറിന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.

1648 ല്‍ മുപ്പതുവര്‍ഷം നീണ്ട യുദ്ധം അവസാനിച്ചതിന്റെ സ്മരണയ്ക്കായി ഹാബ്‌സ് ബര്‍ഗ് ചക്രവര്‍ത്തി ഫെര്‍ണിനാനന്‍ഡ് മൂന്നാമനാണ് നന്ദി സൂചകമായി ഈ രൂപം നിര്‍മ്മിച്ചത്. സ്വീഡിഷുകാരില്‍ നിന്ന് വിജയം നേടിയതിന് മാതാവിനോടുള്ള നന്ദിസൂചകമായിട്ടായിരുന്നു ഇത്.

കാത്തലിക് ഓസ്്‌ട്രോ ഹംഗറി സാമ്രാജ്യം തകര്‍ന്നതോടെ കന്യാമറിയത്തിന്റെ രൂപം രാഷ്ട്രീയമായ ഒരു പ്രതീകമായി കൂടി മാറുകയായിരുന്നു. 40 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണവും രണ്ടാം ലോകമഹായുദ്ധവും ചേര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിനെ നിരീശ്വരരാജ്യമാക്കി മാറ്റി. ക്രൈസ്തവ വിശ്വാസികളുടെ എണ്ണം നാമമമാത്രമാകുകയും ചെയ്തു. പ്രേഗിലെ ഓള്‍ഡ് ടൗണ്‍ സ്്ക്വയറിലാണ് മാതാവിന്റെരൂപം സ്ഥാപിച്ചിരിക്കുന്നത്.

പ്ലേഗ് ബാധയില്‍ നിന്ന് കന്യാമാതാവിന്റെ മാധ്യസ്ഥം തങ്ങളെ രക്ഷിച്ചതിന്റെ നന്ദിസൂചകമായിട്ടാണ് ഇപ്പോള്‍ ഈ രൂപം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സമാധാനത്തിന്റെയും ശുഭകരമായ ഭാവിയുടെയും സൂചകമായിട്ടാണ് ഇന്ന് കന്യാമാതാവിന്റെ ഈ രൂപം വിലയിരുത്തപ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.