വിശ്വാസികള്‍ ഹൃദയങ്ങളില്‍ നിന്ന് വിദ്വേഷം പറിച്ചെറിയണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശ്വാസികള്‍ ഹൃദയങ്ങളില്‍ നിന്ന് വിദ്വേഷം പറിച്ചെറിയുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വിശ്വാസികളെന്ന നിലയില്‍ അത് അവരുടെ ഉത്തരവാദിത്തമാണ്. റോമിലെ കൊളോസിയത്തില്‍ വിവിധ മതനേതാക്കളുടെ ഭാഗഭാഗിത്വത്തോടെ സംഘടിപ്പിച്ച സമാധാനപ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ലോകത്തിന്റെ വര്‍ത്തമാനഭാവികാലങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വ്യക്തമായും ഹൃദയംഗമമായും പങ്കുവയ്ക്കുന്നതില്‍ പ്രാര്‍ത്ഥന സുപ്രധാന പങ്കുവഹിക്കുന്നു. യുദ്ധം മനുഷ്യജീവിതത്തെ അപഹസിക്കുന്ന ആക്രമണമാണ്. വര്‍ദ്ധമാനമായ ആയുധക്കച്ചവടം ഒരു ദുരന്തമാണ്. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയവും ലജ്ജാകരമായ കീഴടങ്ങലും തിന്മകളുടെ ശക്തികള്‍ക്ക് മുമ്പിലുള്ള തോല്‍വിയുമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യുദ്ധങ്ങളില്‍ ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കാനാകില്ല.

എന്നാല്‍ ആഗോളസമൂഹം സഹാനുഭൂതി പ്രകടമാക്കുന്നതിന് പകരം വേദനയെ വര്‍ണ്ണശമ്പളമാക്കി കാഴ്ചവസ്തുവാക്കുകയാണ് ചെയ്യുന്നത്. അനുകമ്പ വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. സമാധാനത്തില്‍ സഹോദരങ്ങളായിരിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.