വത്തിക്കാന്‍ സിറ്റി: ഭവനത്തിലൊരുക്കിയ പുല്‍ക്കൂടിന് മുമ്പില്‍ അല്പസമയം നിശ്ശബ്ദതയോടെ ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പതിവുപോലെയുള്ള പൊതുദര്‍ശന പരിപാടിയില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരേടാണ്. അത് ദൈവം ലോകത്ത് തെളിച്ച കെടാത്ത വിളക്കാണ്. ക്രിസ്തുമസ് കേവലം വൈകാരികമായോ ഉപഭോഗപരമായോ ആഘോഷിക്കപ്പെടുമ്പോഴും വിശ്വാസദാരിദ്ര്യത്തില്‍ പതിയാതെ സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ദൈവം നമുക്കിടയില്‍ ജനിച്ചുവെന്ന കൃപ നമുക്ക് പ്രാപ്യമാകുന്നത് ക്രിസ്തുമസിന്റെ ലാളിത്യത്തിലൂടെയും മാനവികതയിലൂടെയുമാണ്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ നമ്മുടെ ഹൃദയത്തിലുള്ള അശുഭാപ്തിവിശ്വാസത്തെ പുല്‍ക്കൂട് നീക്കിക്കളയുന്നു.
നമ്മുടെ ദൈവം നമ്മെ മുകളില്‍ നിന്ന് നോക്കുന്ന ദൈവമല്ല. അവന്‍ നമ്മുടെ പക്കല്‍ നിന്നും കടന്നുപോയിട്ടില്ല. നമ്മുടെ ദുരിതത്തില്‍ അവന് നമ്മോട് വെറുപ്പ് തോന്നിയി്ട്ടില്ല. അവന്‍ നമ്മുടെ മാനുഷികസ്വഭാവം പൂര്‍ണ്ണമായും സ്വീകരിച്ചിരിക്കുന്നു. ലോകത്തിലേക്ക് വരുവാന്‍ തിരുമനസായ ദൈവത്തെ ധ്യാനിക്കാന്‍ പാകത്തില്‍ നമുക്ക് ബാല്യത്തിലേക്ക് പ്രവേശിക്കാമെന്നും പാപ്പ പറഞ്ഞു.