കുടുംബങ്ങളുടെ രാജ്ഞിയായ മറിയത്തില്‍ ആശ്രയിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളുടെ രാജ്ഞിയായ മറിയത്തില്‍ നാം എല്ലാവരും ആശ്രയിക്കണമെന്നും ലോകത്തിലെ എല്ലാ കുടുംബങ്ങളും അവളുടെ മാതൃസഹജമായ സംരക്ഷണം നേടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

എല്ലാ കുടുംബങ്ങള്‍ക്കും മാതൃകയാണ് തിരുക്കുടുംബം. അവര്‍ സുവിശേഷത്തെ അനുധാവനം ചെയ്തു. കുടുംബത്തിന്റെ വിശുദ്ധിയുടെ അടിസ്ഥാനവും തിരുക്കുടുംബമാണ്. തിരുക്കുടുംബത്തിലെ മൂന്നുപേരും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു, പ്രവര്‍ത്തിച്ചു, അവര്‍ പരസ്പരം സംസാരിച്ചു, ആശയവിനിമയം നടത്തി. കുടുംബം എന്നത് അമൂല്യമായ നിധിയാണ്.

നാം അത് എല്ലായ്‌പ്പോഴും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും വേണം. പൂര്‍ണ്ണമായും ദൈവഹിതത്തിന് കീ്‌ഴടങ്ങിയതാണ് തിരുക്കുടുംബം. ദൈവത്തോടുള്ള മറിയത്തിന്റെ വിധേയത്വം അതില്‍ പ്രധാനപ്പെട്ടതാണ്. തന്നോടുള്ള ദൈവത്തിന്റെ പദ്ധതി പൂര്‍ണ്ണമായി മനസ്സിലാകാതെ വന്നപ്പോഴും അവള്‍ ദൈവഹിതത്തിന് കീഴടങ്ങി. അവള്‍ നിശ്ശബ്ദമായി ധ്യാനിച്ചു. ദൈവികപദ്ധതികളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്തു. കുരിശിന്റെ ചുവട്ടില്‍ വരെ അവളുടെ സാന്നിധ്യം സംലഭ്യമായിരുന്നു.

ജോസഫ് സംസാരിച്ചതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നില്ല. എന്നാല്‍ ദൈവത്തിന് വിധേയപ്പെട്ട് പ്രവര്‍ത്തിച്ചു.

ഇന്ന് കുടുംബങ്ങളില്‍ ആശയവിനിമയം കുറഞ്ഞുവരികയാണെന്നും എല്ലാവരും മൊബൈലിലാണെന്നും പാപ്പ പറഞ്ഞു. കുടുംബാംഗങ്ങള്‍ മൊബൈല്‍ ഉപയോഗം കുറച്ചിട്ട് പരസ്പരം സംസാരിച്ചുതുടങ്ങണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.