വൈദികരെ ദുഷിച്ചു സംസാരിക്കുന്നത് പിശാച് ബാധയുടെ ലക്ഷണമാണോ?

വൈദികര്‍ നമ്മെപോലെ തന്നെ മനുഷ്യരാണ്. ബലഹീനതകളും കുറവുകളും ഉള്ളവര്‍. പക്ഷേ എന്നിട്ടും അവരില്‍ നിന്ന് നാം അധികമായി പ്രതീക്ഷിക്കുന്നു. കാരണം ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ് വിശ്വാസികള്‍ അവരെ കാണുന്നത്. അവരുടെ തീരെ ചെറിയൊരു കുറവു പോലും സഹിഷ്ണുതയോടെ കാണാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

ജീവിതത്തില്‍ ചിലപ്പോഴെങ്കിലും നാം വൈദികരെ ദുഷിച്ചുസംസാരിച്ചിട്ടുമുണ്ടാവാം. പക്ഷേ വൈദികരെ ഒന്നടങ്കം വെറുക്കുന്നതും അവരെ ഒന്നടങ്കം ചീത്ത വിളിക്കുന്നതും തെറ്റായ മനോഭാവമാണ്.

വിശുദ്ധ വിന്‍സെന്റ് പള്ളോട്ടിയുടെ ജീവചരിത്രത്തില്‍ ഇപ്രകാരമൊരു മനുഷ്യനെ നാം കണ്ടുമുട്ടുന്നുണ്ട്. വൈദികരെ കാണുമ്പോഴേ അസഭ്യവചനം പറയുന്ന മനുഷ്യന്‍. രോഗിയായി ആശുപത്രിയില്‍ കഴിയുമ്പോഴും അയാള്‍ തന്റെ പതിവുരീതി വിട്ടില്ല. അയാളെ പിശാച് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ചാണ് മറ്റുളളവര്‍ പള്ളോട്ടിയെ അയാളുടെ അടുക്കലെത്തിക്കുന്നത്.

പള്ളോട്ടിയെ കണ്ടതും അയാള്‍ ദൈവദൂഷണവും വൈദികനിന്ദയും ആരംഭിച്ചു. വായില്‍ നിന്ന് നുരയും പതയും ഒലിച്ചിറങ്ങുകയും ചെയ്തു. വിശുദ്ധന്‍ അയാളെ ഉപദേശിക്കുകയും വൈകാതെ അയാള്‍ ശാന്തനാകുകയും ചെയ്തു. മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം കൊണ്ട് ആശീര്‍വദിക്കുകയും ഭൂതോച്ചാടന പ്രാര്‍ത്ഥന നടത്തുകയും ചെയ്തതോടെ അയാള്‍ ശാന്തനായി. ഒടുവില്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞവനായി വിശുദ്ധ കുമ്പസാരം നടത്തി, ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനെ അങ്ങേകരങ്ങളില്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ അന്ത്യനിദ്ര പ്രാപിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.