വത്തിക്കാന്‍ സിറ്റി: ഏറ്റവും വേദനാകരമായ സഹങ്ങളുടെ മധ്യേയും നമ്മള്‍ ആരും ഒറ്റയ്ക്കല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തീവ്രവേദനയുടെ കുരിശിലെ നിമിഷങ്ങളിലും നമ്മുക്കു വേണ്ടി പ്രാര്‍ത്ഥിച്ചവനാണ് ക്രിസ്തു.
ഈ ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കത്തോലിക്കര്‍ ധൈര്യം കാണിക്കണം. ക്രിസ്തു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അവിടുത്തെ ഹൃത്തില്‍ നമുക്കോരോരുത്തര്‍ക്കും ഇടമുണ്ട്. നാം ഇതൊരിക്കലും മറക്കാന്‍ പാടില്ല. ഏറ്റവും മോശപ്പെട്ട നിമിഷങ്ങളിലും ക്രിസ്തുവിനെ വിളിക്കുക.
കൃപ നമുക്ക് ലഭിക്കുന്നത് പ്രാര്‍ത്ഥനയിലൂടെ മാത്രമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് മഹത്വം കൊടുക്കണം. പിതാവായ ദൈവത്തോട് ക്രിസ്തു എനിക്കും നിങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലും പ്രാര്‍ത്ഥന പ്രധാനപ്പെട്ടതായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ക്രിസ്തു എപ്പോഴും പ്രാര്‍ത്ഥിച്ചു. തീവ്രവേദനയുടെ ഗദ്‌സെതമനിയിലും കുരിശിലും ക്രിസ്തു പ്രാര്‍ത്ഥിച്ചു. ദൈവം നിശ്ശബ്ദനായിരുന്നപ്പോഴും ക്രിസ്തു പ്രാര്‍ത്ഥിച്ചു. അവിടുന്ന് മറ്റുള്ളവര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്.
തന്നെ ദ്വേഷിച്ചവര്‍ക്കും ലോകം മുഴുവനും വേണ്ടിയും ക്രിസ്തു പ്രാര്‍ത്ഥിച്ചു.ക്രിസ്തു ഒരിക്കലും നരവംശശാസ്ത്രജ്ഞനായിരുന്നില്ല. അവിടുന്ന് മനുഷ്യന്റെ സഹനങ്ങളെക്കുറിച്ച് ബോധവാനായിരുന്നു, സമ്പൂര്‍ണ്ണമായ രക്ഷയാണ് നാം ഈശോയില്‍ കാണുന്നത്. അത് മരണത്തിന് മേലുള്ള വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷ നമുക്ക് നല്കുന്നു. പാപ്പ പറഞ്ഞു.
പൊതുദര്‍ശന വേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിലെ അവസാനഭാഗമായിരുന്നു ഇന്നലെ പാപ്പ നടത്തിയത്. വത്തിക്കാനിലെ സാന്‍ ദമാസോ കോര്‍ട്ട് യാഡിലായിരുന്നു ജനറല്‍ ഓഡിയന്‍സ് നടന്നത്.