മത സാമുദായിക സൗഹാര്‍ദ്ദം കാലഘട്ടത്തിന്റെ ആവശ്യം: സീറോ മലബാര്‍ സഭ

കൊച്ചി: കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സു്സ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോ മലബാര്‍സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.

കേരളം മഹത്തായ മതേതര സംസ്‌കാരം പുലര്‍ത്തിവന്നിരുന്ന സമൂഹമാണ്.അടുത്തകാലത്തായി ഇവിടത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അകലം വര്‍ദധിച്ചുവരികയാണ്. ഈസാഹചര്യത്തില്‍ സമുദായസൗഹാര്‍ദ്ദം വളര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം വിദ്വേഷ പ്രചാരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാര്‍പോലും ശ്രമിക്കുന്നത്.

താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവച്ചും ക്രൈസ്തവസമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുളള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. സാമുഹ്യസുസ്ഥിതിക്കുവേണ്ടി സമുദായസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാ മതങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും കലാസാംസ്‌കാരികമാധ്യമസിനിമാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുസമൂഹത്തിനും കടമയുണ്ട്.

സീറോ മലബാര്‍സഭയുടെ പബ്ലിക് അഫയേഴസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ആന്‍ഡൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ഫാ.എബ്രഹാം കാവില്‍പുരയിടത്തില്‍,ഫാ.ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.