പ്രതികരിക്കുക എന്ന് പറയുന്നത് ജീവനുള്ളതിന്റെ അടയാളമാണ്: ഫാ. ടോം ഓലിക്കരോട്ട്

പ്രതികരിക്കുക എന്നത് ജീവനുളളതിന്റെ അടയാളമാണെന്ന് ഫാ. ടോം ഓലിക്കരോട്ട്. ഇറ്റാലിയന്‍ ചിന്തകനായ നിക്കോളാസ് ബെക്കുനിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ഈശോ സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്.

പണ്ടുമുതലേ ഒരു പ്രശ്‌നം വന്ന് മൂക്കിലിടിക്കുമ്പോള്‍ മാത്രം കണ്ണുതുറക്കുകയും അതിന് ശേഷം ആനോവ് മാറിക്കഴിയുമ്പോള്‍ സുഖാലസ്യത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു എന്നത് നസ്രാണികളുടെ ഒരു ബലഹീനതയും സ്വഭാവസവിശേഷതയുമാണ്. അതുകൊണ്ടാണ് നിരന്തരം കലകളിലൂടെ, നോവലുകളിലൂടെ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചില ഗൂഢസംഘങ്ങളും സംഘടനകളും നിരന്തരം നമ്മുടെ വിശുദ്ധ വികാരങ്ങളെ ,വിശ്വാസവിഷയങ്ങളെ ആക്ഷേപിച്ചുകൊണ്ട് കലയെന്ന് പറയുന്ന ഓമനപ്പേരിട്ട് കോപ്രായങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. മണ്ണിലിഴയുന്ന പുഴുപോലും അതിനെ ആരെങ്കിലും ചവിട്ടിയാല്‍ തലയുയര്‍ത്തിനോക്കും, പ്രതികരിക്കും.

വിഗ്രഹഭഞ്ജനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്ത്യാനികളായ നാം ഇതുവരെയും പ്രതികരിക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നമുക്ക് ജീവന്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നതാണ്. മിതബുദ്ധിക്കാരായ ഞങ്ങളുടെ അവസാനത്തെ ആശ്രയമായ വിശുദ്്ധ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കരുതേ. കലയുടെ പേരില്‍ ഒരു ജനതയുടെ വികാരവും വിശ്വാസവുമായ വിശുദ്ധ സങ്കല്പങ്ങളുടെ മേല്‍ അതിനിന്ദ്യമായ കടന്നുകയറ്റം നടത്തുന്ന കലാകാരന്മാരെന്ന് മേനി നടിക്കുന്നവരോട് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. ഞങ്ങളുടെ വിശുദധ സംജ്ഞകളെ നിങ്ങളുടെ വയറ്റുപ്പിഴപ്പിന്റെ ഉപാധിയായി, മാര്‍ഗ്ഗമായി തെരുവില്‍ അപമാനിക്കുകയും വില്പനയ്ക്ക് വയ്ക്കുകയും ചെയ്യരുത്. അത്രയുമെങ്കിലും മിനിമം മര്യാദ കാണിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.
വീഡിയോയുടെ പൂര്‍ണ്ണരൂപം കാണാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.