‘അയ്യോ അവള്‍ പറഞ്ഞതുപോലെ ചെയ്തു കളഞ്ഞല്ലോ’ അഭയയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അമ്മ പ്രതികരിച്ചത് അങ്ങനെയായിരുന്നുവെന്ന സിസ്റ്റര്‍ ദീപ കേരള ശബ്ദത്തിന് നല്കിയ മുന്‍ കുറിപ്പ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു

2008 ഡിസംബര്‍ 28 ന് പുറത്തിറങ്ങിയ കേരളശബ്ദം വാരികയിലെ ചില പേജുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച്, അഭയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു കന്യാസ്ത്രീകളുടെ പ്രതികരണങ്ങളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ മലയാളം വിഭാഗം അധ്യാപികയായിരുന്ന സിസ്റ്റര്‍ ദീപയുടേതാണ്.

സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ അഭയയുടെ അമ്മ ലീലാമ്മയെ അരീക്കരയിലെ വീട്ടില്‍ നിന്നും പയന്‍സ് ടെന്‍ത് ഹോസ്റ്റലിലേക്ക് കൊണ്ടുപോയത് സിസ്റ്റര്‍ ദീപയും സിസ്റ്റര്‍ ലൂര്‍ദ്‌സിയും ചേര്‍ന്നായിരുന്നു. സിസ്റ്റര്‍ ലൂര്‍ദ്‌സി പിന്നീട് മരിച്ചുപോയി. അന്നത്തെ ഒരനുഭവം സിസ്റ്റര്‍ ദീപ പറയുന്നു:

ഞങ്ങള്‍ അന്ന് വണ്ടിയില്‍ കോട്ടയത്തേക്ക് വരുമ്പോള്‍ ആദ്യം അഭയ മരിച്ചെന്ന് പറഞ്ഞിരുന്നില്ല. യാത്രയുടെ ഇടയ്ക്ക് വച്ച് ഞങ്ങള്‍ ആ അമ്മയോട് അഭയയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു എന്ന് പറഞ്ഞു. ഉടന്‍ ഉണ്ടായ അമ്മയുടെ പ്രതികരണം അയ്യോ അവള്‍ പറഞ്ഞതുപോലെ ചെയ്തുകളഞ്ഞല്ലോ എന്നായിരുന്നു. പിന്നീട് ശവസംസ്‌കാരവേളയില്‍ പോലും മകളുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിക്കുന്നതിനിടയില്‍ ആത്മഹത്യ ചെയ്യും എന്ന് അഭയ മുമ്പേ പറഞ്ഞിരുന്നതുപോലെ പലതും പറഞ്ഞത് ഞാന്‍ കൃത്യമായി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അന്വേഷണ ഏജന്‍സികള്‍ എന്തുപറഞ്ഞാലും മാധ്യമങ്ങള്‍ എന്തുപ്രചരിപ്പിച്ചാലും ഞങ്ങള്‍ക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളല്ലേ ഞങ്ങള്‍ക്ക് വിശസിക്കാനാവൂ’
( കേരളശബ്ദം 2008 ഡിസംബര്‍ 28)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.