സിസ്റ്റര്‍ ക്ലെയറിന്റെ സംസ്‌കാരം നടത്തിയത് പോപ്പുലര്‍ ഫ്രണ്ടുകാരോ? ഏറെ വിവാദമായ ഒരു ശവസംസ്‌കാരശുശ്രൂഷക്ക് പിന്നില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? ഈ ഫേസ്ബുക്ക് കുറിപ്പുകള്‍ അതിനുള്ള മറുപടി നല്കും

എസ് ഡി സന്യാസിനി സമൂഹാംഗമായിരുന്ന സിസ്റ്റര്‍ ക്ലെയറിന്റെ സംസ്‌കാരശുശ്രൂഷഷയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുകയാണല്ലോ. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ഈ സംഭവത്തെക്കുറിച്ച് എസ് ഡി സന്യാസിനിസമൂഹവുമായി സംസാരിച്ചതിന്റെ വെളി്ച്ചത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

സി. ക്ലെയര്‍ എസ്.ഡിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട സത്യങ്ങള്‍

എറണാകുളം അതിരൂപതയില്‍ രാജഗിരി ശ്രീമുലനഗരം ഇടവകയിലെ വടക്കുംഞ്ചേരി കുടുംബാംഗവും എസ്.ഡി സിസ്റ്റേഴ്സിന്‍റെ എറണാകുളം പ്രോവിന്‍സിലെ കുഴുപ്പിള്ളി മാഠാംഗവുമായിരുന്നു സി. ക്ലെയര്‍. 73 വയസ്സുണ്ടായിരുന്ന സിസ്റ്റര്‍ ക്ലെയര്‍ ഒരു ഡയബെറ്റിക് രോഗിയായിരുന്നു. കുഴുപ്പിള്ളി മഠത്തില്‍ നിന്നും ഈ നാളുകളില്‍ സി. ക്ലെയര്‍ അധികം പുറത്തിറങ്ങിയിട്ടില്ലെങ്കിലും സിസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട കോവിഡ് ടെസ്റ്റ് പോസിറ്റിവായിരുന്നു.

ജൂലൈ 16-ാം തീയതി ഏകദേശം രാവിലെ 11 മണിയോടെയാണ് സി. ക്ലെയറിനെ പനി കലശാലാവുകയും ശ്വാസമുട്ടലും ആരംഭിച്ചതിന്‍റെ ഫലമായി എസ്.ഡി സിസ്റ്റേഴ്സ് തന്നെ നടത്തുന്ന പഴങ്ങനാട് സമാരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തി പരിശോധിച്ചതിന്‍റെ ഫലമായി കൊറോണ വൈറസിന്‍റെ ബാധ സംശയച്ചതിനാല്‍ അന്നു തന്നെ സിസ്റ്ററിന്‍റെ സ്വാബ് പരിശോധനയ്ക്ക് അയച്ചു.

പക്ഷേ ആ റിസള്‍ട്ട് വരുന്നതിനു മുന്‍മ്പേ ജൂലൈ 16-ാം തീയതി വൈകീട്ട് 9 മണിയോടെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി സി. ക്ലെയര്‍ അന്ത്യശ്വാസം വലിച്ചു. ഉടന്‍ തന്നെ എസ്.ഡി പ്രോവിന്‍ഷ്യലും ടീമും സിസ്റ്ററിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതരായി. പക്ഷെ അവരെ മുള്‍മുനയില്‍ നിറുത്തിയത് കൊവിഡ് ടെസ്റ്റിന്‍റെ ഫലം ലഭിക്കാനുള്ള കാലതാമസമായിരുന്നു. ഇതിനിടയില്‍ സി.ക്ലെയര്‍ മരിച്ച കാര്യം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പതിവുപോലെ അതിരൂപതാ ആര്‍ച്ചുബിഷപ് കരിയിലിനെയും സൂപ്പീരയര്‍ ജനറാളമ്മ മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അറിയിച്ചു. വീട്ടുകാരെയും മറ്റും പതിവുപോലെ അറിയിച്ചു. അടുത്തുള്ള ഇടവകകളിലെയും ബന്ധുക്കാരായ വൈദികരെയും അറിയിച്ചു.

അപ്പോഴൊക്കെ കൊവിഡ് ടെസ്റ്റിന്‍റെ ഫലം വന്നിട്ടില്ലായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 11 മണിക്കാണ് സി.ക്ലെയറിന്‍റെ കോവിഡ് ടെസ്റ്റ് പോസിറ്റിവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. ഈ സാഹചര്യത്തില്‍ സിസ്റ്റേ ഴ്സ് പ്രവര്‍ത്തിച്ചത്തത് ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനു സിരിച്ചാണ്. കളക്ടറെയും മറ്റും വിളിച്ച് സിസ്റ്റേഴ്സ് കാര്യങ്ങള്‍ പറഞ്ഞു.

ഇവിടെ വ്യക്തമാകാതിരുന്ന കാര്യം പി.പി.ഇ കിറ്റ് ഉപയോഗിച്ച് 6 പേര്‍ക്ക് ശവസംസ്ാകരത്തിന് സഹായിക്കാം എന്നു പറയുമ്പോഴും ഈ കിറ്റ് ഉപയോഗിക്കുന്നവരും 14 ദിവസത്തെ ക്വാരന്‍റൈന് വിധേയരാകണം എന്ന ധാരണയായിരുന്നു. ഇത് അവര്‍ക്ക് ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണെന്നു കരുതുന്നു. മാത്രവുമല്ല കോവിഡ് ബാധിച്ച മരിച്ച വ്യക്തിയെ അടക്കുന്നതിനുള്ള നിബന്ധനകളും ആരോഗ്യപ്രവര്‍ത്തകര്‍ സിസ്റ്റേഴ്സിനു നല്കി. പത്തടി ആഴത്തില്‍ കുഴിയെടുക്കണം, സംസ്കാരത്തിനുമുമ്പ് ബോഡി അണുവിമുക്തമാക്കണം, 25 കിലോ കുമ്മായം കുഴിയിലിടണം തുടങ്ങിയ നിയമങ്ങളാണത്.

സിസ്റ്റേഴ്സിന്‍റെ ആദ്യ പദ്ധതിയനുസരിച്ച് രണ്ടു സിസ്റ്റേഴ്സിനെയും വീട്ടുകാര്‍ 4 പേരെയും ഈ ദൗത്യം എല്പിക്കാമെന്നായിരുന്നു. പക്ഷേ 14 ദിവസത്തെ ക്വാരന്‍റൈന്‍ എന്നു കേട്ടപ്പോള്‍ വീട്ടുകാരും മടിച്ചു. ആകപ്പാടെ സിസ്റ്റേഴ്സ് അങ്കലാപ്പിലായി. അപ്പോഴാണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഉപദേശമനുസരിച്ച് സി.ക്ലെയറിന്‍റെ മൃതദേഹം ദഹിപ്പിച്ച് ചാരം കല്ലറയില്‍ അടക്കാമെന്നും അതിനുള്ള മാര്‍ഗ്ഗങ്ങളും ആരാഞ്ഞത്.

അതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്നും അവര്‍ ആംബുലന്‍സ് അയക്കാമെന്നും സിസ്റ്റേഴ്സിനെ അറിയിച്ചത്. അപ്പോഴേക്കും വൈകീട്ട് 5 മണിയായി. ആംബുലന്‍സ് കാണതായപ്പോള്‍ സിസ്റ്റേഴ്സ് അവരെ വീണ്ടും വിളിച്ചു അവസാനം ആംബുലന്‍സ് എത്തി പഴങ്ങനാട് ആശുപത്രിയിലെ രണ്ടു വാര്‍ഡു ബോയ്മാരെ പി.പി.ഇ കിറ്റ് ധരിച്ച് അതുപോലെ രണ്ടു സിസ്റ്റേഴ്സും ആംബുലന്‍സില്‍ പോകാന്‍ റെഡിയായിരുന്നു. അപ്പോഴാണ് ചുണങ്ങും വേലിയില്‍ നിന്നും പഴങ്ങനാട്ടുള്ള സിസ്റ്റേഴ്സിന് ഫോണ്‍ വരുന്നത് എത്രയും വേഗം സി.ക്ലെയറിന്‍റെ മൃതദേഹം സിമിത്തേ രിയിലേക്ക് എത്തിക്കുക അവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുവെന്ന്.

അപ്പോഴാണ് കുടെയുണ്ടായിരുന്ന ആംബുലന്‍സിലുണ്ടായിരുന്ന സിസ്റ്റര്‍ മനസ്സിലാക്കുന്നത് ക്രിമേഷനുള്ള സാധ്യതയില്ലായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഏതാനും വോളണ്ടി യേഴ്സുമായി ചുണങ്ങുംവേലിയില്‍ കാത്തുനില്‍ക്കുകയാണെന്നും. ആ വളണ്ടിയേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണെന്ന ധാരണയാണ് സിസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. പഴങ്ങനാട് ആശുപത്രിയിലെ വാര്‍ഡ് ബോയ്മാരായ രണ്ടുപേരും വാളണ്ടിയേഴ്സ് ( അവര്‍ 4 പേര്‍ക്ക് പി.പി.ഇ കിറ്റ് സിസ്റ്റേഴ്സ് വാങ്ങികൊടുത്തു) 4 പേരും കൂടിയാണ് അവിടെ കല്ലറയ്ക്ക് പുറത്തുള്ള ഭൂമിയില്‍ 10 അടിയുള്ള കുഴിയിലേക്ക് സി.ക്ലെയറിന്‍റെ മൃതദേഹം വച്ചത്. പി.പി ഇ കിറ്റ് ധരിച്ച് ആറ് സിസ്റ്റേഴ്സ് സംസ്കാരം നടത്താന്‍ റെഡിയായി അവിടെ ഉണ്ടായിരുന്നു.

പക്ഷേ വോളണ്ടിയേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണ് എന്ന ധാരണയാണ് അവിടെയുള്ള കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ സിസ്റ്റേഴ്സിനെ ധരിപ്പിച്ചത്.ഈ ഹെല്‍ത്ത് വര്‍ക്കേഴ്സിന്‍റെ സന്മനസ്സ് കണ്ട സിസ്റ്റേഴ്സ് അവര്‍ക്കു നല്കാന്‍ പണവും ഉത്തരവാദിത്വപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തു. ഈ സംസ്കാര സമയത്ത് ആറ് മീറ്റര്‍ അകലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് സിസ്റ്റേഴ്സും നില്‍ക്കു ന്നുണ്ടായിരുന്നു.

1. *ഈ വാളണ്ടിയേഴ്സ് പോപ്പുലര്‍ ഫ്രണ്ടുകാരാണ് എസ്.ഡി.പികരാണ് എന്നത് സിസ്റ്റേഴ്സിന് ഇന്ന് അത് വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് മനസ്സിലായത്. അവര്‍ ഏതു മതഗ്രൂപ്പില്‍പ്പെട്ടവരായാലും ആ സിസ്റ്റേഴ്സിന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ചെയ്ത കാര്യം അഭിനന്ദനീയം. പക്ഷേ അത് പിന്നീട് വീഡിയോ പിടിക്കുകയും പി.പി.ഇ കിറ്റ് ധരിക്കാതെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ടീ ഷര്‍ട്ട് ധരിച്ച് നിന്ന് വീഡിയോ ചെയ്തത് അന്യാമാണെന്ന് പറയാതെ വയ്യ.

*2. *നമ്മുടെ സിസ്റ്റേഴ്സ് ഇത്തരം ഒരു പ്രതിസന്ധിയില്‍ വന്നപ്പോള്‍ അവരെ കൃത്യമായ് സഹായിക്കാന്‍ സാധിക്കാതെ പോയത് നമ്മുടെ എല്ലാവരുടെയും കുറ്റമാണ്.* *എത്രയും വേഗം അതിനുള്ള സംവിധാനം അതിരൂപതയില്‍ ഉണ്ടാകണം. ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥമൂലം ഇങ്ങനെ ഇനി സംഭവിക്കാന്‍ പാടില്ല.

*3. *കെസിവൈഎം പോലുള്ള നമ്മുടെ സംഘടനകള്‍ ഇത്തരം വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ എത്രയും വേഗം ഉണ്ടാക്കണം.*

4. *കോവിഡ് സുപ്പര്‍സ്പ്രെഡിലായിരിക്കുന്ന ഈ സമയത്ത് ഇടവക തോറും ഒരു ദ്രുതകര്‍മ സേന ഉണ്ടാകുന്നത് ഏറെ ഉചിതമായിരിക്കും

.* (എസ്.ഡി സിസ്റ്റേഴ്സിന്‍റെ ഉത്തരവാദിത്വപ്പെട്ടവരോട് സംസാരിച്ചതിന്‍റെ വെളിച്ചത്തിലാണ് ഇത്രയും കുറിച്ചത്)പ്രാര്‍ത്ഥനയോടെ

*ഫാ. കുര്യാക്കോസ് മുണ്ടാടന്‍*

‘ഇതേവിഷയത്തില്‍ വന്ന മറ്റൊരു കുറിപ്പും ചുവടെ ചേര്‍ക്കുന്നു.

ആലുവായിൽ മരണമടഞ്ഞ സിസ്റ്റർ ക്ലെയറിൻ്റെ മൃതസംസ്കാരത്തിന് അന്ത്യകർമ്മ ചടങ്ങുകൾ നടത്താൻ പോലും ആരും ഇല്ലാത്തതിനാൽ ഞങ്ങൾ അന്യമതസ്ഥരാണ് സംസ്കാരം നടത്തിയത്’ എന്ന് കൊട്ടിഘോഷിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാണാനിടയായതുകൊണ്ട് ഞങ്ങൾ സമർപ്പിത കൂട്ടായ്മയുടെ പേരിൽ (വോയ്സ് ഓഫ് നൺസ്) യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് അറിയാൻ ചെറിയ ഒരു അന്വേഷണം നടത്തിയതിന്റെ വെളിച്ചത്തിൽ മനസിലായത് ചുവടെ ചേർക്കുന്നു.*

ജാതി-മത ഭേദമന്യേ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ട അനേകായിരങ്ങൾക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യസ്തരിൽ ഒരാൾക്ക് കോവിഡ് പിടിച്ച് മരണമടഞ്ഞപ്പോൾ ആ സിസ്റ്ററിൻ്റെ മൃതശരീരത്തെയും ആ കോൺവെൻ്റിൽ ഉള്ള സന്യസ്തരെയും എല്ലാവരും ഒറ്റപ്പെടുത്തി എന്നത് കേൾക്കാൻ ഞങ്ങൾ സമർപ്പിതർ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല.പുറംലോകത്തുള്ള ആരോടും യാതൊരു സമ്പർക്കങ്ങളും ഇല്ലാത്ത, മാസങ്ങളായിട്ട് യാത്രകൾ ഒന്നും ചെയ്യാതെ മഠത്തിൽ മാത്രം കഴിഞ്ഞിരുന്ന 73 വയസ്സുകാരിയായ സിസ്റ്റർ ക്ലെയർ ഹാർട്ട് പേഷ്യന്റ് ആയിരുന്നു.

ചെറിയ പനിയെ തുടർന്ന് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചു. ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണവും സംഭവിച്ചു. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചു കൊണ്ട് കോവിഡ് ടെസ്റ്റിന് അയച്ചു. സാധാരണ ഒരു സിസ്റ്റർ മരിച്ചാൽ എന്തൊക്കെ ഒരുക്കങ്ങൾ നടത്തുമോ അതുപോലെ തന്നെ സിസ്റ്റേഴ്സ് ആ അമ്മയെയും ശുശ്രൂഷിച്ച് സംസ്കാരത്തിന് മുമ്പ് ബോഡി കേടാകാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആണ് കോവിഡ് പോസിറ്റീവ് എന്ന റിസൾട്ട്‌ വരുന്നത്. അതോടെ ആശുപത്രിയിലെ അത്യാവശ്യ സർവീസ് ഒഴികെ ബാക്കി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. സിസ്റ്റർ ക്ലെയറുമായി ഇടപെട്ട എല്ലാ സിസ്റ്റേഴ്സും ഹൗസിൻ്റെ സുപ്പീരിയറും ക്വാറൻ്റൈനിലായി.

ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കൃത്യമായ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് സിസ്റ്റേഴ്സ് പ്രവർത്തിച്ചത്. അറിയിക്കേണ്ട ഇടങ്ങളിൽ എല്ലാം കൃത്യമായി അറിയിച്ചു.പുറമെ നിന്ന് നോക്കുന്നവർക്ക് വിമർശനം വളരെ എളുപ്പവും ഒരുപക്ഷെ ആവശ്യവുമാണ്. അത് അംഗീകരിക്കുകയും ചെയ്യുന്നു. കോവിഡ് ആണെന്ന് അറിയുമ്പോൾ സമീപവാസികൾ ബഹളം വയ്ക്കാൻ ഉള്ള സാധ്യത പ്രാദേശിക നേതാവ് തന്നെ സിസ്റ്റേഴ്സിനെ വിളിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. മൃതദേഹം ദഹിപ്പിക്കാൻ എറണാകുളത്തേക്ക് കൊണ്ടു പോകുന്നു എന്ന അറിയിപ്പാണ് ആദ്യം സിസ്റ്റേഴ്സിനു ലഭിക്കുന്നത്. ചുണങ്ങംവേലിയിൽ സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം അടക്കുന്നതിനായി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് JCB കൊണ്ട് കുഴി എടുക്കുന്ന ജോലി അപ്പോൾ നിർത്തി വയ്ക്കുകയും ആശുപത്രിയിൽ നിന്ന് മൃതദേഹം സിസ്റ്റേഴ്സിന്റെ അകമ്പടിയോടെ തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം എറണാകുളത്തേക്ക് കൊണ്ടുപോകുന്ന യാത്ര ആരംഭിക്കുകയും ചെയ്തു. യാത്രാ മദ്ധ്യേ ആണ് വീണ്ടും ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ലഭിക്കുന്നത്, മൃതദേഹം ചുണങ്ങംവേലിയിൽ തന്നെ സംസ്കരിക്കണം എന്ന്. ഞൊടിയിടയിൽ സംഭവിച്ച മാറ്റങ്ങളുടെയും, അവ്യക്തതയുടെയും മദ്ധ്യേ ജോലി നിർത്തിച്ചു പറഞ്ഞു വിട്ട JCB – ക്കാരെ വീണ്ടും വിളിച്ചു വളരെ പെട്ടെന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു കുഴി എടുത്തു.

രോഗ്യ വകുപ്പ് തന്നെ നിർദേശിച്ച നമ്പറിലേക്കാണ് സിസ്റ്റേഴ്സ് വിളിച്ചത്. ആറ് പേർ മാത്രമേ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാവൂ എന്ന നിർദേശത്തെ തുടർന്ന് കൃത്യമായ അകലം പാലിച്ച് സെമിത്തേരിയിൽ നിൽക്കാൻ നിർബന്ധിതരായി സിസ്റ്റേഴ്സ്.കോവിഡ് ബാധിച്ച് മരിച്ചവരെ അടക്കാൻ പ്രത്യേക പരിശീലനം കിട്ടിയ സഹോദരങ്ങൾ ത്യാഗപൂർവ്വം തങ്ങളുടെ ദൗത്യം നിർവ്വഹിക്കുകയുണ്ടായി എന്നുള്ളത് ബഹുമാനത്തോടെ ഓർമ്മിക്കുന്നു. അതിനു നൽകിയ സ്നേഹോപഹാരം പോലും അവർ നിരസിക്കുകയാണ് ഉണ്ടായത്. ഞങ്ങൾ പ്രതിഫലം ആഗ്രഹിച്ചല്ല ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ ബഹുമാനവും ആദരവും അഭിമാനവും ഒക്കെ തോന്നിയിരുന്നു. പക്ഷെ അവർ വീഡിയോ എടുത്തത് കത്തോലിക്കാ സഭയുടെ നിസ്സഹായാവസ്ഥ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ ആണെന്ന് ആ സമയത്തു ചിന്തിക്കാൻ ഉള്ള വക്രബുദ്ധി സിസ്റ്റേഴ്സിന് ഇല്ലാതെ പോയി. തങ്ങളുടെ മത വിശ്വാസത്തെ ഉയർത്തിക്കാട്ടാനായി മറ്റ് മത വിശ്വാസങ്ങളെ താഴ്ത്തി കെട്ടുവാനുള്ള ഒരു ദുരുദ്ദേശ്യം ഉണ്ടെന്ന് എന്തെങ്കിലും ഒരു ചെറിയ അറിവ് ലഭിച്ചിരുന്നെങ്കിൽ തേങ്ങലുകൾ അടക്കിപ്പിടിച്ച് കണ്ണുനീരോടെയാണെങ്കിലും ആ സന്യാസിനികൾ തന്നെ ആ മൃതസംസ്കാരം നടത്താൻ മുന്നിട്ടിറങ്ങുമായിരുന്നു

.NB: പോപ്പുലർ ഫ്രണ്ട്‌ എടുത്ത വീഡിയോയിൽ തല കാണിക്കാൻ ആ സന്യാസിനിമാർക്ക് താല്പര്യം ഇല്ലായിരുന്നു. അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ.*#Voice of Nuns*



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.