സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം


കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍ സഭയിൽ എല്ലാ തലങ്ങളിലും പൂർണമായ ഐക്യം കൈവരുന്നതിനും സഭയുടെ ചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി സര്‍ക്കുലറില്‍ കുറിച്ചു.
ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം. മാസത്തിലെ വെള്ളിയാഴ്ചകളിൽ സാധിക്കുന്നവരെല്ലാം ഉപവാസമെടുക്കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2021 ഓഗസ്റ്റ് 16 മുതൽ 27 വരെ തീയതികളില്‍ ഓൺലൈനായാണ് സിനഡ് നടക്കുക. പുതുക്കിയ കുർബാനക്രമം നടപ്പിൽ വരുന്നതോടൊപ്പം എല്ലാ രൂപതകളിലും സമർപ്പിത ഭവനങ്ങളിലും ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്നു 2021 ജൂലൈ 3-ന് പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായ ആഹ്വാനം നൽകിയിട്ടുണ്ടെന്നും പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം നടപ്പിൽ വരുത്തുന്നതിനുള്ള തീയതി ആഗസ്റ്റു മാസത്തിലെ സിനഡിൽ തീരുമാനിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

കേരളത്തിലെ 13 രൂപതകളിലെയും കേരളത്തിനു പുറത്ത് ഇന്ത്യയിലുള്ള 18 രൂപതകളിലെയും ഇന്ത്യയ്ക്കു വെളിയിലുള്ള ഈ രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിസ്റ്റേഷനിലെയും 46 മെത്രാന്മാരും റിട്ടയർ ചെയ്ത് 16 മെത്രാന്മാരും ഉൾപ്പെടെ 62 പേരാണ് സിനഡിൽ സംബന്ധിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.