‘സീറോ മലബാര്‍ സമുദായത്തിന്റെ പേരു സംബന്ധിച്ച അവ്യക്തത പരിഹരിക്കണം’

ചങ്ങനാശ്ശേരി: സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി. സീറോമലബാർ സമുദായാംഗങ്ങൾ കാലാകാലങ്ങളായി ആർ സി എസ് സി, ആർ സി എസ്, ആർ സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു പോരുന്നത്.

എന്നാൽ ജൂൺ 04 ന് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163-ാം നമ്പറായി സീറോ മലബാർ കാത്തലിക് ( സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിനു നൽകിയിരിക്കുന്നത്. ഇതുമൂലം ഇഡബ്ല്യു എസ് സർട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും സമുദായ അംഗങ്ങൾക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് ജാഗ്രത സമിതി ചൂണ്ടിക്കാട്ടി.

അതിനാൽ ഇതുവരെ ഈ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചുകൊണ്ടിരുന്നവർക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതൽ സീറോമലബാർ സഭയിലെ സംവരണരഹിതരിൽ മറ്റു പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവർ സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സർക്കാർ പുറപ്പെടുവിക്കണമെന്നും ജാഗ്രതാസമിതി മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും കത്തുമുഖേന ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.