സന്യാസിനിക്ക് സംഭവിച്ച പിഴവുമൂലം കുടുംബത്തിനുണ്ടായ തകര്‍ച്ചയെ പ്രതി സ്ത്രീയോടും കുഞ്ഞിനോടും മാപ്പ് ചോദിക്കുന്നു;ചാലക്കുടി സംഭവത്തിന്‌റെ പേരില്‍ വോയസ് ഓഫ് നണിന്റെ വിശദീകരണം

ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയും എഫ്‌സിസി സന്യാസിനി സമൂഹാംഗവുമായിരുന്ന മുന്‍ സന്യാസിനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയെക്കുറിച്ചും അതിന്റെ പിന്നിലെ സത്യങ്ങളെക്കുറിച്ചും വോയ്‌സ് ഓഫ് നണ്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍:

  1. 2022 ഫെബ്രുവരി 17ന് പ്രസ്തുത സന്യാസിനിയെ കാണാതാവുകയും അതെ തുടർന്ന് അധികൃതർ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
  2. തുടർന്ന് സന്യാസിനി തന്നെ താൻ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സന്യാസജീവിതം ഉപേക്ഷിക്കുകയാണ് എന്ന് സുപ്പീരിയർമാരെ അറിയിച്ചതിനെ തുടർന്ന് 2022 മാർച്ച് 9 ന് സന്യാസ സഭയുടെ നിയമപ്രകാരം അംഗത്വത്തിൽനിന്ന് വിടുതൽ കൊടുത്തിട്ടുള്ളതാണ്.
  3. പ്രസ്തുത മുൻ സന്യാസിനി എയ്ഡഡ് സ്‌കൂളിൽ സ്ഥിരം സർവീസിൽ പ്രവേശിച്ചിരുന്ന അധ്യാപികയായതിനാലും സന്യാസ ജീവിതം ഉപേക്ഷിക്കുന്നതോ ഒരാളെ വിവാഹം ചെയ്യുന്നതോ ജോലിയെ ബാധിച്ചേക്കാവുന്ന കാര്യം അല്ലാത്തതിനാലും, ചെയ്ത പ്രവൃത്തിയുടെ ധാർമ്മികവശം പരിഗണിച്ച് അച്ചടക്ക നടപടിയായി സ്ഥലം മാറ്റം കൊടുക്കുക മാത്രമാണ് സന്യാസ സമൂഹം ചെയ്തത്.
  4. സന്യാസസമൂഹത്തിൽനിന്നുള്ള അംഗത്വവും സഹസന്യാസിനിമാരായിരുന്നവരുമായുള്ള ബന്ധവും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ച ഒരാളുടെ മറ്റു വിശദാംശങ്ങളൊന്നും സന്യാസ സമൂഹത്തിന് അറിവുണ്ടായിരുന്നില്ല. അതിനാൽത്തന്നെ അവർ ചെയ്ത പ്രവൃത്തി നിയമപ്രകാരം ശരിയാണോ തെറ്റാണോ എന്ന അറിവും മേലധികാരികൾക്ക് ഉണ്ടായിരുന്നില്ല.
  5. ഇത്രയും കാലം ഭാര്യയുടെയും മകളുടെയും മുന്നിൽനിന്ന് മുൻസന്യാസിനിയുടെ ഒപ്പം ജീവിക്കുന്ന വ്യക്തി ഇക്കാര്യം മറച്ചുവച്ചിരിക്കുകയായിരുന്നു എന്നത് സന്യാസ സമൂഹത്തിന് പുതിയ അറിവാണ്.

ഭാര്യയെയും മകളെയും ഉപേക്ഷിച്ച് നിർദാക്ഷിണ്യം മറ്റൊരു സ്ത്രീയുടെ ഒപ്പം പോയ വ്യക്തിയുടെ പ്രവൃത്തിയും, അതിന് അയാൾക്ക് കൂട്ട് നിന്ന മുൻ സന്യാസിനിയുടെ പ്രവൃത്തിയും നീതീകരിക്കത്തക്കതല്ല. സമൂഹമനഃസാക്ഷിയുടെയും നിയമത്തിന്റെയും മുന്നിൽ അവർ തെറ്റുകാരാണ്. സ്ത്രീയും മകളും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സാഹചര്യം ദൗർഭാഗ്യകരമാണ്. അവർക്ക് നീതി ലഭിക്കേണ്ടതുണ്ട്. നിശ്ചയമായും നിയമത്തിന്റെയും നീതിപീഠത്തിന്റെയും സഹായം അവർക്കുണ്ടാകും എന്ന് വിശ്വസിക്കുന്നു.

സന്യാസിനിമാരുടെ കൂട്ടായ്മ എന്ന നിലയിൽ ഒരു സന്യാസിനിയായിരുന്ന വ്യക്തിയിൽനിന്നും സംഭവിച്ച പിഴവിനെയും അതുമൂലം കുടുംബത്തിനുണ്ടായ തകർച്ചയെയും പ്രതി ഞങ്ങൾ ആ സ്ത്രീയോടും കുഞ്ഞിനോടും മാപ്പ് ചോദിക്കുന്നതോടൊപ്പം ആത്മാർത്ഥമായ വേദന അറിയിക്കുകയും ചെയ്യുന്നു. വോയ്‌സ് ഓഫ് നൺസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.