എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവാനുള്ള ദൗത്യം ശ്ലീഹൻമാരുടെ പിൻഗാമികൾ എന്ന നിലയിൽ മെത്രാൻമാർ സ്വീകരിച്ചിരിക്കുന്നു(തിരുസ്സഭ No.24). മെത്രാൻമാരുടെ മൗലിക കർത്തവ്യങ്ങളിൽ മഹത്തായ സ്ഥാനമാണ് സുവിശേഷ പ്രഘോഷണത്തിനുള്ളത്, ആധികാരിക പ്രബോധകർ അഥവാ ക്രിസ്തുവിൻ്റെ അധികാരം ലഭിച്ചിട്ടുള്ളവർ അവരാണ് (No.25). റോമാ മാർപ്പാപ്പയുമായുള്ള ഐക്യത്തിൽ പ്രബോധനം നടത്തുന്ന മെത്രാൻമാരെ ദൈവീകവും കാതോലികവുമായ സത്യത്തിൻ്റെ സാക്ഷികളായി എല്ലാവരും ബഹുമാനിക്കണം (No.25).
തിരുസ്സഭയ്ക്ക് വാഗ്ദാനം ചെയ്തിരിയ്ക്കുന്ന അപ്രമാദിത്വം, പത്രോസിൻ്റെ പിൻഗാമികളോട് ചേർന്ന് തിരുസഭയുടെ പരമപ്രബോധനാധികാരം കൈകാര്യം ചെയ്യുമ്പോൾ മെത്രാന്മാരുടെ സംഘത്തിലും കുടികൊള്ളുന്നുണ്ട് (No.25). തിരുപ്പട്ട കൂദാശയുടെ പൂർണ്ണതയാൽ പ്രശോഭിതനായ മെത്രാനാണ് ഉന്നതമായ പൗരോഹിത്യത്തിൻ്റെ പ്രസാദവരത്തെ കൈകാര്യം ചെയ്യുന്നവൻ ( No. 26). മെത്രാൻമാർ സർവ്വോപരി തിന്മയിൽ നിന്ന് അകന്നിരിക്കുകയും ദൈവസഹായത്താൽ കഴിയുന്നിടത്തോളം തിന്മയെ നന്മയാക്കിത്തീർത്തുകൊണ്ട് തങ്ങളുടെ ജീവിത മാതൃകയാൽ കഴിവുള്ളവരിൽ പ്രേരണ ചെലുത്തേണ്ടവരാണ് ( No. 26). അവർ തങ്ങളുടെ പരിശുദ്ധ അധികാരം പ്രയോഗിക്കുന്നത് അജഗണത്തെ സത്യത്തിലും വിശുദ്ധിയിലും ഉത്തേജിപ്പിക്കാൻ മാത്രമായിരിക്കണം (No.27). മെത്രാൻമാർ സ്വപുത്രരെപ്പേലെ ഭരണീയരെ പോഷിപ്പിക്കുകയും തന്നോടുകൂടെ സഹകരിച്ച് പ്രവർത്തിക്കാൻ അവരെ ഉദ്ബോദിപ്പിക്കുകയും വേണം. അവരെ ആത്മാക്കളെക്കുറിച്ച് ഒരിക്കൽ കണക്ക് കൊടുക്കേണ്ടവൻ എന്ന നിലയിൽ (ഹെബ്ര /13:7) തൻ്റെ പ്രാർത്ഥന, പ്രസംഗം, ഉപവിയാൽ പ്രേരിതമായ പ്രവർത്തനങ്ങൾ എന്നിവ മുഖേന ഭരണീയരെ പരിപാലിയ്ക്കണം.(No. 27).
ദൈവസ്ഥാപിതമായ സഭയിലെ ശുശ്രൂഷ വ്യത്യസ്തനിലകളിൽ നിർവഹിച്ച് പോന്നത് പുരാതനകാലംമുതലെ മെത്രാൻമാർ, വൈദീകർ, ഡീക്കൻമാർ എന്നിവരാണ്. വൈദീകർക്ക് പൗരോഹിത്യത്തിൻ്റെ അത്യുന്നത പദവിയില്ല ( No.28). മെത്രാൻ്റെ പൗരോഹിത്യത്തിലും ദൗത്യത്തിലും പങ്കുകാരെന്ന നിലയിൽ മെത്രാനെ തങ്ങളുടെ പിതാവിനെപ്പോലെ വൈദീകർ ആത്മാർത്ഥതയോടെ പരിഗണിക്കുകയും ബഹുമാനപുരസരം അനുസരിക്കുകയും വേണം. അതേ സമയം മെത്രാൻമാർ തങ്ങളുടെ സഹപ്രവർത്തകരായ വൈദികരെ മക്കളും സ്നേഹിതനുമായി പരിഗണിച്ചേ മതിയാകൂ (No.28).
മാമ്മോദീസായും പ്രബോധനങ്ങളും വഴി ആത്മീയമായി ജനിപ്പിച്ച (1കൊറി 4:15, 1 പത്രോ 1:23) വിശ്വാസികളുടെ കാര്യത്തിൽ ക്രിസ്തുവിൽ പിതാക്കൻമാർ എന്ന നിലയിൽ പുരോഹിതർ താൽപര്യമുള്ളവരായിരിക്കണം (No.28). എല്ലാ മനുഷ്യർക്കും തങ്ങൾ സത്യത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും സാക്ഷ്യം വഹിക്കേണ്ടതുണ്ടെന്നും കത്തോലിക്കാ സഭയിൽ സ്നാനം സ്വീകരിച്ചതിനു ശേഷം കൂദാശകളുടെ സ്വീകരണവും വിശ്വാസവും ഉപേക്ഷിച്ചവരെ നല്ല ഇടയന്മാർ എന്ന നിലയിൽ അന്വേഷിച്ച് പോകേണ്ടതുണ്ടെന്നും അവർ ഓർമ്മിക്കണം (No.28).
അധികാര പദവിയുടെ താഴ്ന്ന നിലയിൽ ഉള്ളവരാണ് ഡീക്കൻമാർ. പൗരോഹിത്യത്തിന് വേണ്ടിയല്ല, ദൈവ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് അവരിൽ കൈവയ്പ് നടത്തിയിട്ടുള്ളത്. കൗദാശിക കൃപാവരത്താൽ ശക്തരായി മെത്രാനോടും വൈദീകരോടുമുള്ള ഐക്യത്തിൽ ദൈവാരാധനാകർമ്മം, വചന ശുശ്രൂഷ, പരസേവനം എന്നിവയിലൂടെ അവർ ദൈവജനത്തെ സേവിക്കുന്നു (N0.29).