ദൈവജനത്തെ കുറിച്ച് പൊതുവിൽ പരാമർശിച്ചതിനുശേഷം ദൈവജനത്തിൻ്റെ ഭാഗമായ മെത്രാൻമാരെക്കുറിച്ചും (ഒപ്പം വൈദികരെ കുറിച്ചും ഡീക്കന്മാരെ കുറിച്ചും) അല്മായരെ കുറിച്ചും കഴിഞ്ഞ അധ്യായങ്ങളിൽ സൂചിപ്പിച്ചിരുന്നു. ആറാം അധ്യായത്തിൽ ഇനി പരാമർശിക്കേണ്ട സന്യസ്തരെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. സഭയിൽ സന്യാസികളുടെ സ്ഥാനം, സന്യാസ ജീവിതത്തിൻ്റെ സ്വഭാവവും പ്രാധാന്യവും, തിരുസഭാധികാരികൾ സന്യാസത്തെ എപ്രകാരം പരിഗണിക്കുന്നു, സന്യാസ സമർപ്പണത്തിന്റെ മഹനീയത തുടങ്ങിയവയാണ് ഈ അധ്യായത്തിൽ പങ്കുവയ്ക്കുന്നത്. സന്യാസ ജീവിതത്തെക്കുറിച്ച് സഭയ്ക്കകത്തും പുറത്തുമുള്ള പല തെറ്റിദ്ധാരണകളും മാറുവാൻ സഹായകരമാണ് ഈ പഠനങ്ങൾ.
ക്രിസ്തുവിൻറെ ജീവിത മാതൃകയിലും വാക്കുകളിലും ആണ് സന്യാസ ജീവിതത്തിൻ്റെ അടിസ്ഥാനം കിടക്കുന്നത് എന്ന് സൂചിപ്പിച്ച് (No:43) ഇത് സന്യാസത്തിന്റെ ആധികാരികത ഉറപ്പിക്കുന്നു. മാമ്മോദീസാവ്രതം തീക്ഷ്ണമായി ജീവിക്കുവാനുള്ള വിളിയാണ് സന്യാസം എന്ന് No:44-ൽ പഠിപ്പിക്കുന്നു. സന്യസ്തരുടെ ജീവിതം സഭയുടെ ഉന്നമനത്തിനു വേണ്ടിയാണ്, അതിലൂടെ ലോകമെങ്ങും ദൈവരാജ്യം പടർത്തുവാൻ സഹായിക്കുകയാണ് അവർ ചെയ്യേണ്ടത് എന്ന പഠനം (No:44) ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായി തോന്നുന്നു. തങ്ങളുടെ ജീവിത ശൈലിയെ കുറിച്ച് ആഴത്തിൽ ആത്മശോധന ചെയ്യുവാൻ സന്യസ്തരെ ഈ പഠനങ്ങൾ സഹായിക്കുമെന്നതിൽ സംശയമില്ല. സന്യസ്തർ ത്യാഗ ജീവിതം വഴി ദൈവത്തിലേക്ക് തിരിഞ്ഞു സ്വർഗ്ഗീയ ജീവിതത്തിൻ്റെ സൗന്ദര്യവും നിത്യജീവിതത്തിൻ്റെ ഉറപ്പും സാക്ഷ്യപ്പെടുത്തേണ്ടവരാണ് എന്ന് തുടർന്നു പറയുന്നു പറയുന്നതും ശ്രദ്ധേയം തന്നെ.
സന്യാസ ജീവിതത്തിലെ വ്രതങ്ങൾ മൂലം അവരുടെ മനുഷ്യത്വത്തിനു ഹാനി വരുന്നു എന്ന ചിലരുടെ കാഴ്ചപ്പാടിനെ തിരുത്തി ഹൃദയ വിശുദ്ധീകരണത്തിനും ആത്മീയ സ്വാതന്ത്ര്യത്തിനും സർവ്വോപരി ഉപവിയുടെ വർധനയ്ക്കും ഇവ കാരണമായിത്തീരുമെന്ന് No:46-ൽ പഠിപ്പിക്കുന്നു. സർവ്വോപരി തിരുസഭയുടെ വിശുദ്ധിയുടെ പൂർണ്ണ വികാസമായിരിക്കണം സന്യസ്തരുടെ ലക്ഷ്യമെന്ന് ഖണ്ഡിക 47-ൽ എടുത്തുപറയുന്നു. സ്വന്തം ജീവിതത്തെയും സ്വന്തം സന്യാസസമൂഹത്തെയും അമിതമായി ശ്രദ്ധിച്ച് ഈ വിഷയത്തിൽ നിന്ന് മാറി പോകരുത് എന്നാണ് സൂചന.
ഈ വിഷയ സംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/kJXrWRqQJ4Y