Tuesday, February 17, 2026
spot_img
More

    അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസനീയമോ? റിട്ട. എസ്. പി ജോര്‍ജ് ജോസഫ് പറയുന്നത് കേട്ടാല്‍ ഞെട്ടും

    പ്രമാദമായ സിസ്റ്റര്‍ അഭയ കേസ് ഇപ്പോള്‍ പ്രധാന വഴിത്തിരിവില്‍ എത്തിനില്ക്കുകയാണല്ലോ. ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും കുറ്റക്കാരാണെന്ന് കണ്ടെത്തി സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിവിധിയെ മാനിച്ചുകൊണ്ടുതന്നെ അഭയകേസിനെ സംബന്ധിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തന്റേതായ നിരീക്ഷണങ്ങളും നടത്തുകയാണ് റിട്ട. എസ് പി ജോര്‍ജ് ജോസഫ്.

    ഒരു കോണ്‍വെന്റിലോ പള്ളിവക സ്ഥാപനത്തിലോ അനിഷ്ടകരമായ സംഭവം ഉണ്ടാകുകയാണെങ്കില്‍ ആദ്യം വിവരമറിയിക്കുന്ന ഒരാള്‍ ആ കോണ്‍വെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വൈദികനെയായിരി്ക്കുമെന്നും സിസ്റ്റര്‍ അഭയയെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ ഫാ. കോട്ടൂരും ഫാ. പൂതൃക്കയിലും പയസ് ടെന്‍ത് ഹോസ്റ്റലില്‍ എത്തിയതില്‍ അസ്വഭാവികതയില്ലെന്നുമാണ് ജോര്‍ജ് ജോസഫ് പറഞ്ഞുതുടങ്ങുന്നത്. വെളുപ്പിനുള്ള കുര്‍ബാനയ്ക്ക് പോകാനായി എണീറ്റപ്പോഴാവാം സിസ്റ്റര്‍ അഭയ അപകടത്തില്‍പെട്ടതെന്ന് അനുമാനിക്കുന്ന ഇദ്ദേഹം സഹമുറിയിലുള്ള സന്യാസിനി വിചാരിച്ചത് സിസ്റ്റര്‍ അഭയ പള്ളിയിലേക്ക് പോയിട്ടുണ്ടാവുമെന്നും എന്നാല്‍ കുര്‍ബാന കഴിഞ്ഞ് തിരികെയെത്തിയിട്ടും അഭയയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് അധികാരിയെ വിവരം അറിയിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

    അവിടെ നടത്തിയ അന്വേഷണമൊന്നും സഫലമാകാതിരുന്നപ്പോള്‍ ഹോസ്റ്റലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വൈദികരെ വിവരം അറിയിക്കുകയും എത്തിച്ചേര്‍ന്ന വൈദികര്‍ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കെടി മൈക്കളിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസിനെ വിവരം അറിയിക്കുകയുമാണ് ചെയ്തതെന്നും ഇദ്ദേഹം പറയുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് അഭയയുടെ മൃതദേഹം കണ്ടെടുത്തത്.

    ഫ്രിഡ്ജില്‍കുടുങ്ങികിടക്കുന്ന രീതിയില്‍ ശിരോവസ്ത്രം കണ്ടുവെന്ന വാര്‍ത്തയോട് വീഡിയോയില്‍ ജോര്‍ജ് ജോസഫ് പ്രതികരിക്കുന്നത്, തങ്ങളുടെ സ്വകാര്യ ഇടങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ കന്യാസ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാറില്ല എന്നാണ്. തല വിയര്‍ക്കുന്നതുകൊണ്ട് അവര്‍ മഠത്തില്‍ അത് ഉപയോഗിക്കാറുമില്ല. അഭയയും സ്വഭാവികമായും വെളുപ്പിന് ശിരോവസ്ത്രം ധരിച്ചിരിക്കാന്‍ സാധ്യതയില്ല. മാത്രവുമല്ല മേല്‍വസ്ത്രം മാത്രം ധരിച്ചാണ് അഭയുടെ മൃതദേഹം കണ്ടെത്തിയതും.

    സിസ്റ്റര്‍ അഭയയുടെ അസ്വഭാവികമരണത്തിനാണ് പോലീസ് കേസെടുത്തത്. 300 എംഎല്‍ വെള്ളം അഭയയുടെ ശ്വാസകോശത്തിലുണ്ടായിരുന്നു .ഡോക്ടര്‍ കന്തസ്വാമിയാണ് അക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളത്തില്‍ വീണു മരിക്കുമ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറണമെന്ന് നിര്‍ബന്ധമില്ല. ഷോക്കുകൊണ്ടും മരിക്കാം.

    തലയിലുളള മുറിവ് മരണകാരണമല്ല.എഎസ്‌ഐ അഗസ്റ്റ്യാണ് കേസ് അന്വേഷിച്ചത്. സിബിഐ അദ്ദേഹത്തെ പീഡിപ്പിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.ലോക്കല്‍ പോലീസ് അഭയയുടേത് അസ്വഭാവികമരണമാണെന്നാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ല.കിണറ്റില്‍ വീണു മരിച്ചുവെന്നാണ് കണ്ടെത്തല്‍.

    കോട്ടയം ഈസ്റ്റ്- വെസ്റ്റ് പോലീസ് സ്‌റ്റേഷനുകളില്‍ വെളുപ്പിന് മോഷണംനടത്തുന്ന പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ പിടികിട്ടിയത് രണ്ടുപേരാണ്. അതിലൊരാളാണ് അടയ്ക്ക രാജു. എഎസ്‌ഐ ജോയിയാണ് അടയ്ക്ക രാജുവിന്റെ പേര് ആദ്യമായി ഈ കേസിലേക്ക് കൊണ്ടുവരുന്നത്. അടയ്ക്ക രാജു താന്‍ അവിടെയെത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ രാജുവാണ് അഭയയെ കടന്നുപിടിച്ചതെന്നാണ് താന്‍ കരുതുന്നതെന്ന് റിട്ട എസ്പി അനുമാനിക്കുന്നു. കാരണം വെളുപ്പിന് അടുക്കളയില്‍ വെള്ളംകുടിക്കാന്‍ വന്നപ്പോള്‍ അഭയയെ അയാള്‍ കയറിപ്പിടിച്ചു. അടയ്ക്കരാജുവിനെപോലെയുളളവര്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന ആളുകളാണ്.രാജു കഴുത്തിന് പിടിച്ചുവെന്നാണ് തോന്നുന്നത്. അപ്പോള്‍ അഭയ ഓടി. വാതില്‍ തുറന്ന് ഓടി വെളളത്തില്‍ വീണു.

    ലോക്കല്‍ പോലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കുന്നത്. ക്രൈംബ്രാഞ്ച് കണ്ടെത്തിയതും ലോക്കല്‍ പോലീസ് കണ്ടെത്തിയതും ഒന്നുതന്നെയായിരുന്നു. കൊലപാതകമാണെന്ന് തെളിയിക്കത്തക്ക തെളിവുകളൊന്നും അതില്‍ ഇല്ലായിരുന്നു. പക്ഷേ അപ്പോഴും പള്ളിയോട് എതിര്‍പ്പുള്ളവര്‍ അന്വേഷണം ശരിയല്ലെന്ന് പ്രശ്‌നമുണ്ടാക്കി. അങ്ങനെയാണ് സിബിഐ രംഗത്ത് വന്നത്.സിബിഐയിലെയും തുടക്കത്തിലെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍പോലീസിന്റെയും നിഗമനം തന്നെ ശരിവയ്ക്കുകായിരുന്നു. രണ്ടാമത്തെ സിബിഐ അന്വേഷണവും ഇതേരീതിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. അവിടെയും കൊലപാതകമാണെന്ന് കണ്ടെത്തിയില്ല. മൂന്നാമതും സിബിഐ വന്നു. നന്ദകുമാരമേനോനും മറ്റും .

    അപ്പോഴാണ് കേട്ടുകേള്‍വിപോലുമില്ലാത്ത പലതും സംഭവിച്ചത്. ഒരു ക്രിമിനല്‍ കേസില്‍ ഒരു കള്ളന്റെ മൊഴി അണ്‍റിലയബിള്‍ ആണ്. എന്നാല്‍ സിവില്‍ കേസില്‍ ഇത് ബാധകമല്ല. സ്ഥിരമായി മോഷണം നടത്തുന്ന ഒരാളുടെ ശീലം ഒരിക്കലും മാറില്ല. കളളന്റെ മൊഴി അണ്‍റിലയബിള്‍ ആണ്. അച്ചന്മാര്‍ ഹോസ്റ്റലില്‍ വന്നത് നേരം വെളുത്തതിന് ശേഷം അഭയയെ കാണാനില്ല എന്ന് അറിഞ്ഞപ്പോഴാണ്. മഠത്തില്‍ അല്ല അച്ചന്മാര്‍ എത്തിയത്. ഹോസ്റ്റലിലാണ്. ഇക്കാര്യങ്ങള്‍ നാം മനസ്സിലാക്കണം. നെറ്റിയിലുണ്ടായ മുറിവു ഒരിക്കലും മരണകാരണമല്ല. കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതാകാം.

    അഭയകേസില്‍ റീകണ്‍സ്്ട്രക്ട് ചെയ്യുന്ന കാര്യം ഇതാണ്. 28 വര്‍ഷം കൊണ്ട് ഒരുകള്ളനെ പുണ്യാളനാക്കി. അസ്വഭാവികമരണം കൊലപാതകമാക്കി. അടയ്ക്ക രാജു യാദൃച്ഛികമായി അവിടെ വന്നതല്ല. മോഷ്ടിക്കാന്‍ വന്നതാണ്. അതിനൊരു ശിക്ഷ കൊടുത്തിട്ടുണ്ടോ പ്രസക്തമായ ചോദ്യമാണ് ഇത്. ജസ്‌ററീസ് ഹേമ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. രാജുവിന്റെ മൊഴി അണ്‍റിലയബിള്‍ ആണെന്ന് കണ്ടെത്തിയാണ് വൈദികര്‍ക്ക് ജാമ്യം നല്കിയത്.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുടെ ആദ്യത്തെ രണ്ടു വിങ്ങും ഇത് അസ്വഭാവികമരണമാണെന്നാണ് കണ്ടെത്തിയത്.

    യാഥാര്ത്ഥ്യം എന്നെങ്കിലും വെളിച്ചത്തുവരുമെന്നാണ് താന്‍ കരുതുന്നതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു. നിരപരാധിയുടെ വേദന ഞാന്‍ കണ്ടിട്ടുണ്ട്. അവനാണ് ചെയ്തത് ഇവനാണ് ചെയ്തത് എന്നൊക്കെ നമുക്ക് പറയാന്‍ എളുപ്പമാണ്.പക്ഷേ നിരപരാധിയുടെ വേദന.. ആ വേദന നാം കാണണം. അതൊരിക്കലും നമുക്ക് സഹിക്കാനാവില്ല.

    സിസ്റ്റര്‍ സ്‌റ്റെഫി നിരപരാധിയാണെങ്കില്‍ വിധികേട്ട് പൊട്ടിക്കരഞ്ഞ സ്റ്റെഫിയുടെ കണ്ണീരിന് നാം വില കൊടുക്കേണ്ടിവരും. കത്തോലിക്കാസഭയെ എന്തു പറഞ്ഞാലും ആരും പ്രതിരോധിക്കാന്‍ വരില്ല. കള്ളക്കേസു കൊടുക്കാം.അപമാനിക്കാം. ആക്ഷേപിക്കാം. പക്ഷേ അവര്‍ തിരികെ അതേ നാണയത്തില്‍ തിരിച്ചടിക്കാറില്ല. പ്രാര്‍ത്ഥിച്ചുകൊണ്ട് പരിഹാരം കണ്ടെത്തുന്നവരാണ് അവര്‍.ക്രൈസ്തവരെ ആര്‍ക്കും എന്തും വിമര്‍ശിക്കാം.അവര്‍ പ്രതികരിക്കാന്‍ വരാറില്ല. എന്നാല്‍ മറ്റേതെങ്കിലും സമുദായത്തെ അധിക്ഷേപിച്ചാല്‍അതായിരിക്കില്ല സംഭവിക്കുന്നത്.

    എവിഡന്‍സ് അടിസ്ഥാനമാക്കിയാണ് താന്‍ ഈ നിഗമനം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. കോടതിവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!