കാനഡ: പാക്കിസ്ഥാനില്‍ ദൈവനിന്ദക്കുറ്റം ചുമത്തി പീഡിപ്പിക്കപ്പെടുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആസീയി ബീബി. ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെടുകയും വധശിക്ഷയോളം എത്തിയതില്‍ നിന്ന് പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാനിലെ കത്തോലിക്കാ സ്ത്രീയാണ് ആസിയാബീബി. മതമൗലികവാദികളില്‍ നിന്നുള്ള ഭീഷണികളെ ഭയന്ന് ഇപ്പോള്‍ കാനഡായില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആസിയാബീബി ആദ്യമായിട്ടാണ് ക്യാമറ ഇന്റര്‍വ്യൂവിന് തയ്യാറായിരിക്കുന്നത്. ഈ അഭിമുഖത്തിലാണ് തന്റെ രാജ്യത്തെ നിരപരാധികളുടെ സുരക്ഷിതത്വത്തിന് വേണ്ടി അവര്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. നിരപരാധികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയല്ല വേണ്ടത്. അവരെ മോചിപ്പിക്കുകയാണ് ചെയ്യേണ്ടത്. പലപ്പോഴും യാതൊരു തെളിവുകളുമില്ലാതെയാണ് ദൈവനിന്ദാക്കുറ്റം ആരോപിക്കുന്നതും അതിന്റെ പേരില്‍ കഠിനമായി ശിക്ഷിക്കപ്പെടുന്നതും. ഇതിന്റെ പേരില്‍ രാജ്യവ്യാപകമായി അനീതി നടക്കുകയാണ്.
പാക്കിസഥാന്‍ മുസ്ലീമുകള്‍ക്കുവേണ്ടി മാത്രമുളളതല്ല . ആസിയാബീബി പറഞ്ഞു. സാധാരണക്കാര്‍ മുതല്‍ ഉന്നത പദവിയിലിരിക്കുന്ന ക്രൈസ്തവര്‍വരെ ദൈവനിന്ദാക്കുറ്റത്തിന് ഇരകളായി കൊല്ലപ്പെടുന്നുണ്ടെന്ന് പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ ടസീറിന്റെ കൊലപാതകം ഉദാഹരണമാക്കി അവര്‍ വ്യക്തമാക്കി. ന്യൂനപക്ഷ വകുപ്പ് മന്ത്രി ഷഹബാസ് ഭാട്ടി 2011 ല്‍ കൊല്ലപ്പെട്ടത് ദൈവനിന്ദാക്കുറ്റത്തിനെതിരെ ശബ്ദിച്ചതുകൊണ്ടായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
അമ്മ മരിക്കുമ്പോള്‍ താന്‍ ജയിലില്‍ ആയിരുന്നുവെന്നും അപ്പനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും മൂന്നു മക്കള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ തന്നെയാണെന്നും ആസീയബീബി അറിയിച്ചു.