ജബല്‍പ്പൂര്‍: ജബല്‍പ്പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മെയ്ദയ്‌ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. വഞ്ചനാക്കുറ്റമാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ജബല്‍പ്പൂര്‍ രൂപത വക സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കെട്ടിച്ചമച്ച കേസ് അവസാനിച്ചതിന്‌റെ തൊട്ടുപുറകെയാണ് ബിഷപ്പിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
പ്രാദേശിക അധികാരികളാല്‍ കത്തോലിക്കാ വിശ്വാസികളും സഭയും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഈ കേസുകളെന്ന് രൂപതാവൃത്തങ്ങള്‍ വ്യക്തമാക്കി. വഞ്ചന, അബ്യൂസ് തുടങ്ങിയ കുറ്റങ്ങളാണ് മെത്രാന് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് സാംനപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ധീരജ് രാജ് പറഞ്ഞു. എന്നാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപെടുത്തിയിട്ടില്ല.
ജൂവനൈല്‍ ജസ്റ്റീസിന്റെ കീഴിലുള്ള എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പരാതി നല്കിയിരിക്കുന്നത്. മാര്‍ച്ച് 22 നാണ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. കെട്ടിച്ചമച്ച കേസാണ് ഇതെന്നും കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും സഭയ്ക്കും എതിരെയുള്ള ആക്രമണമാണ് ഇതെന്നും രൂപത അറിയിച്ചു.
സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ ഇന്‍സ്‌പെക്ഷന്‍ അംഗങ്ങള്‍ക്ക് കത്തോലിക്കാസ്‌കൂളുകള്‍ കണ്ണിലെ കരടാണെന്നും തെറ്റ് കണ്ടുപിടിക്കല്‍ മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും സഭാവക്താക്കള്‍ പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് കത്തോലിക്കാസഭയ്‌ക്കോ സ്ഥാപനങ്ങള്‍ക്കോ ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും സഭാവൃത്തങ്ങള്‍ അറിയിച്ചു.
ബാലാവകാശസംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശിലെ വിവിധ കത്തോലിക്കാസ്ഥാപനങ്ങളില്‍- സ്‌കൂളുകള്‍. ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍- കര്‍ശനപരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിമിനല്‍ കേസുകളാണ് ഇവര്‍ ചുമത്തുന്നത്, ഏതുവിധേനയും കത്തോലിക്കാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുക എന്നതാണ് ഇവരുടെ ഏകലക്ഷ്യം.
സംസ്ഥാനത്തെ 72 മില്യന്‍ ജനങ്ങളില്‍ 0.29 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.