വയനാട് ഉരുൾപൊട്ടലിൽ സീറോ മലബാർ അൽമായ ഫോറം അഗാധമായ ദുഃഖം അറിയിക്കുന്നു.പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഒരുമിച്ചു പ്രവർത്തിക്കാൻ നമുക്ക് പരിശ്രമിക്കാം.
അതേ സമയം,കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ഭാഗത്ത് കനത്ത തോതിലുള്ള പന്ത്രണ്ടോളം ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.വിലങ്ങാട് നടന്ന ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ പുറംലോകം വൈകിപ്പോയി.ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ ആളപായം ഒഴിവായെങ്കിലും,പിന്നീട് ഞെട്ടിക്കുന്ന വാർത്തയാണ് പുറം ലോകം അറിഞ്ഞത്.26 വീടുകൾക്ക് നാശം, 12 വീടുകൾ പൂർണമായും തകർന്നു.അഞ്ച് പാലങ്ങൾ ഒലിച്ചുപോയി.കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട.അധ്യാപകനായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെ കാണാതായി.രക്ഷാപ്രവർത്തകനായി എത്തിയതായിരുന്നു മാത്യു.
സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയുടെ വിലങ്ങാട് പാരിഷ് ഹാളിലെ ക്യാമ്പിലുള്ള 200 പേർക്കു പുറമെ,വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്, അടുപ്പിൽ കോളനി, പാലൂർ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 510 പേരെ കൂടി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ പ്രദേശം മുഴുവൻ കനത്ത നാശത്തിലാണ്.വിലങ്ങാട് ആലിമൂല ഉരുൾപൊട്ടൽ ദുരന്തത്തിന് ആറുവർഷത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വിലങ്ങാടിനെ നടുക്കിയ മറ്റൊരു ഉരുൾപൊട്ടൽ ദുരന്തത്തിനുകൂടി നാട് സാക്ഷിയായത്. 2018 ആഗസ്റ്റ് എട്ടിന് രാത്രി 11ന് ആലി മൂലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്.
എത്രയും വേഗം വിലങ്ങാട് മേഖലയിൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും പരിശ്രമിക്കണം.വിലങ്ങാട് ദുരിതാശ്വാസത്തിനായി അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പാക്കണം.ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മാനസികമായി തകർന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ നമുക്ക് ഒരുമിച്ച് എല്ലാവർക്കും മുൻകൈ എടുക്കാം.
ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,എറണാകുളം