പരിശുദ്ധാതമാവിനോടുള്ള ഈ നൊവേന വർഷത്തിൽ ഏതു സമയത്തും പ്രാത്ഥിക്കാവുന്നതാണ്. എന്നാൽ പാരമ്പര്യമായി സ്വർഗ്ഗാരോപണ വ്യാഴം ( സ്വർഗ്ഗാരോപണം അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റി വെക്കാത്ത സാഹചര്യത്തിൽ ) കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച മുതൽ പെന്തക്കോസ്റ്റിനു മുൻപുള്ള ശനിയാഴ്ച വരെയാണ് ആഘോഷിക്കപ്പെടുന്നത് .
ഒന്നാം ദിവസം
കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. 17:3).
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).
അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)
ഒന്നാം ദിവസം – ദൈവിക ജീവനില്‍ വളരാന്‍
“ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‍ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും.” (യോഹ.7:37-38)
“സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.” (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്‍കുകയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.
ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ കര്‍ത്താവും രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനുമായ ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രിത്വ.
പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ…
കർത്താവേ, അനുഗ്രഹിക്കണേ
മിശിഹായേ, അനുഗ്രഹിക്കണേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണേ
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ , ഞങ്ങളെ അനുഗ്രഹിക്കണേ
പരിശുദ്ധാത്മാവായ ദൈവമേ,ഞങ്ങളെ അനുഗ്രഹിക്കണേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,ഞങ്ങളെ അനുഗ്രഹിക്കണേ
പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാവിന്‍റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ,ഞങ്ങളില്‍ വന്നു നിറയേണമേ
ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
തിരുവചനത്താല്‍ ഞങ്ങളെ വിശു ദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സഭയില്‍ നിരന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ , ഞങ്ങളില്‍ വന്നു നിറയേണമേ
കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ , ഞങ്ങളെ നയിക്കേണമേ..
ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ..
വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ , ഞങ്ങളേ വിശുദ്ധികരിക്കേണമേ
സ്നേഹത്തിന്‍റെയും,സന്തോഷത്തിന്റെയുംആത്മാവേ ,ഞങ്ങളേ വിശുദ്ധികരിക്കേണമേ സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
ദയയുടെയും,നന്മയുടെയും ആത്മാവേ , ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശ്വസ്തതയുടെയും,സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
എളിമയുടെയും,ഐക്യത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ വിശുദ്ധിയുടെയും ദൈവമക്കളുടെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ തിരുസഭയുടെ സംരക്ഷകനെ,ദൈവകൃപകളുടെ ഉറവിടമേ ഞങ്ങളേ വിശുദ്ധികരിക്കേണമേ
വേദനകളുടെ ആശ്വാസമേ ഞങ്ങളേ വിശുദ്ധികരിക്കേണമേ
നിത്യമായ പ്രകാശമേ,ജീവന്‍റെ ഉറവയെ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ,മാലാഖമാരുടെ സന്തോഷമേ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
പ്രവാചകന്മാരുടെ പ്രചോദനമേ, അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,സകല വിശുദ്ധരുടേയും ആനന്ദമേ,ഞങ്ങളേ വിശുദ്ധികരിക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെമേല്‍ കനിയണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ
പ്രാര്‍ത്ഥിക്കാം
പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്‍റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും , ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ.
വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശി ക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.