ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ
കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നൽകുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയിലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്നും, സാമൂഹ്യവിരുദ്ധരുടെ വെല്ലുവിളികളെ യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ .
ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗത്ത് ക്രൈസ്തവ സേവനങ്ങള്‍ക്ക് പകരംവെയ്ക്കാന്‍ മറ്റൊരു സംവിധാനവും നിലവിലില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്. ബാഹ്യശക്തികളുടെ അജണ്ടകള്‍ക്കെതിരെ കൂടുതല്‍ ഒരുമയോടെ സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ക്രൈസ്തവരും തിരിച്ചറിയണം. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല പൊതുസമൂഹമൊന്നാകെയാണ്. വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാരംഗത്തും രാജ്യത്തുടനീളം ക്രൈസ്തവ സമുദായത്തിനുള്ള നിര്‍ണ്ണായക പങ്കാളിത്തം ഒരു ദിവസംകൊണ്ട് നേടിയെടുത്തതല്ല. ആയിരക്കണക്കിന് നിസ്വാര്‍ത്ഥ സേവകരായ മിഷനറിമാരുടെ ത്യാഗവും, സമര്‍പ്പണവും, കഷ്ടപ്പാടും നഷ്ടപ്പെടലും, ജീവിതവും, ജീവനും ഇതിന്റെ പിന്നിലുണ്ട്. അതിനാല്‍തന്നെ ഈ മഹത്തായ സംവിധാനങ്ങള്‍ സ്വതന്ത്രഭാരതത്തില്‍ എന്തുവിലകൊടുത്തും ത്യാഗം സഹിച്ചും നിലനിര്‍ത്താനും ക്രൈസ്തവര്‍ക്കറിയാം. അനാവശ്യസമരങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് നാടിന്റെ സാമൂഹ്യക്രമത്തെയും ജനജീവിതത്തെയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ജനമനഃസാക്ഷി ഉയരണമെന്നും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമപരവും ശക്തവുമായ നിലപാടുകളെടുക്കണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യര്‍ത്ഥിച്ചു.