കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അതിഭീകരമായവിധം പടര്‍ന്നുപിടിച്ചിരിക്കുന്ന രാസലഹരികളുടെ അനിയന്ത്രിതമായ ഉപയോഗത്തിനും ഇവ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്കുമെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന്
കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപെട്ടു
സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗൗരവമായി ചിന്തിക്കണം. സ്വന്തം കുടുംബാംഗങ്ങളെപ്പോലും കൊല്ലാന്‍ മടിക്കാത്തവിധം ലഹരിയ്ക്കടിമപ്പെടുന്ന നമ്മുടെ യുവതലമുറ, കിരാതവും ക്രൂരവുമായ കാമ്പസ് റാഗിംഗ് ഇവയെല്ലാം ഏറെ ഭീതിയോടെ മാത്രമേ കാണാനാവൂ. മദ്യവും മയക്കുമരുന്നും ഏറെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സഭയ്ക്കും പൊതുസമൂഹത്തിനും മാറിനില്‍ക്കാനാവില്ലെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.

ലഹരിയ്ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ വഴി യുവാക്കളെയും വരും തലമുറയെയും ലഹരിയുടെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി ജീവിതമാണ് ലഹരിയെന്ന ലക്ഷ്യത്തിലേയ്ക്ക് നയിയ്ക്കുവാന്‍ നമ്മുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍, യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിയ്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു.

ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍, സമൂഹത്തില്‍ ലഹരിയുടെ സ്വാധീനം എന്നി വിഷയങ്ങളെ ആസ്പദമാക്കി ശ്രീ.ബിനീഷ് കളപുരക്കല്‍, പ്രൊഫ. ഹാരി ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഫാ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രൊക്കുറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍, ഡോ. അന്നമ്മ അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍ റവ .ഡോ.മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ ജൂബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
