ഫ്രാന്‍സിലെ അറാസ പട്ടണത്തിന്റെ താഴത്തെ ഭാഗത്തുള്ള ചുവന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ചെറുതും ആകര്‍ഷകവുമായ പള്ളിയാണ് ഔര്‍ ലേഡി ഓഫ് ആര്‍ഡന്റ്‌സ് അഥവാ ഫ്രഞ്ച് ഭാഷയില്‍ എഗ്ലൈസ് നോട്രെഡാം ഡെസ് ആര്‍ഡന്റ്‌സ് ഡി’അറാസ്. പരിശുദ്ധ കന്യകയുടെ പ്രത്യക്ഷത ആഘോഷിക്കുന്നതിനും, അന്ന് ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകള്‍ക്ക് അമ്മ നല്‍കിയ അത്ഭുതകരമായ സഹായത്തെ അനുസ്മരിക്കുന്നതിനുമായി സവിശേഷമായ മനോഹരമായ ശൈലിയില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1105 ല്‍ ഗ്രാമപ്രദേശങ്ങളില്‍ ഭീകരമായ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചിരുന്നു. പുരുഷന്മാരില്‍ ഭൂരിപക്ഷവും അതിന്റെ ഇരകളായി. ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന രൂക്ഷമായ വേദനയില്‍ ആളുകള്‍ വലഞ്ഞു. പിന്നീട് സ്ത്രീകളെയും കുട്ടികളെയും വരെ ഈ രോഗം പിടികൂടി. ആ സമയം ആ പ്രദേശത്ത് ഇറ്റിയര്‍ എന്നും നോര്‍മന്‍ എന്നും പേരുള്ള രണ്ടുപേര്‍ താമസിച്ചിരുന്നു. പരസ്പര വൈരികളായ രണ്ടുപേര്‍. ഒരു രാത്രിയില്‍ ഇരുവരും ഒന്നുപോലെ ഒരു സ്വപ്‌നം കണ്ടു. സ്വപ്‌നത്തില്‍ വെള്ളവസ്ത്രം ധരിച്ച മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെടുകയും കത്തീഡ്രലിലേക്ക് പോകാന്‍ കല്പിക്കുകയും ചെയ്തു. അതനുസരിച്ച് നോര്‍മന്‍ ആണ് ആദ്യം അവിടെയെത്തിയത്. കത്തീഡ്രലില്‍ അഭയം പ്രാപിച്ചിരിക്കുന്ന എല്ലാ രോഗികളെയും അയാള്‍ കണ്ടു. താന്‍ കണ്ട ദര്‍ശനം നോര്‍മന്‍ സ്ഥലത്തെ മെത്രാനെ അറിയിച്ചുവെങ്കിലും അയാള്‍ തന്നെ പരിഹസിക്കുകയാണെന്നാണ് മെത്രാന്‍ കരുതിയത്. പിറ്റേന്ന് ഇറ്റിയറും മെത്രാനെ ചെന്നുകാണുകയും താന്‍ കണ്ട ദര്‍ശനം അറിയിക്കുകയും ചെയ്തു. മെത്രാനെ ഇത് അത്ഭുതപ്പെടുത്തി. രണ്ടുപേരെയും മെത്രാന്‍ വ്യക്തിപരമായി കണ്ടു. അവരോട് പരസ്പരം ക്ഷമിക്കാനും സമാധാനചുംബനം നല്കാനും മെത്രാന്‍ ആവശ്യപ്പെട്ടു.അതനുസരിച്ച് അവര്‍ ശത്രുത ക്ഷമിച്ച് പരസ്പരം സമാധാനചുംബനം നല്കി. തുടര്‍ന്ന് ഇരുവരും മെത്രാന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കത്തീഡ്രലിനുള്ളില്‍ പ്രാര്‍ത്ഥനയില്‍ രാത്രിചെലവഴിച്ചു. 1105 മെയ് 28 ന് പുലര്‍ച്ചെ മൂന്നു മണിയോടെ കന്യാമറിയം അവര്‍ക്ക് കത്തിച്ച മെഴുകുതിരിയുമായി പ്രത്യക്ഷപ്പെടുകയും രോഗികളെ സുഖപ്പെടുത്താനായി ആ തിരി അവര്‍ക്ക് നല്്കുകയും ചെയ്തു. മെഴുകുതിരിയുടെ ഏതാനും തുള്ളികള്‍ വെള്ളത്തില്‍ കലര്‍ത്തി രോഗികള്‍ക്കെല്ലാം കുടിക്കാന്‍ നല്കണമെന്നായിരുന്നു അമ്മയുടെ നിര്‍ദ്ദേശം. അതു കുടിച്ചവരെല്ലാം രോഗസൗഖ്യമുള്ളവരായി. വര്‍ഷങ്ങളായി പലതരം രോഗങ്ങള്‍ മൂലം വലഞ്ഞിരുന്നവരെല്ലാം ആ വെള്ളംകുടിച്ച് രോഗസൗഖ്യം നേടി. അനുരഞ്ജനവും പ്രാര്‍ത്ഥനയും ദൈവത്തിന് എങ്ങനെ പ്രസാദകരമാണെന്നു വെളിപ്പെടുത്തുന്നവയായിരുന്നു അവിടെ നടന്ന അത്ഭുതരോഗസൗഖ്യങ്ങള്‍. ഈ രോഗസൗഖ്യത്തിന്റെ കൃതജ്ഞതാസൂചകമായി മാതാവിന്റെ പേരില്‍ ഒരു ദേവാലയംപണിയാന്‍ മെത്രാന്‍ തീരുമാനിച്ചു. 1876 ല്‍ പള്ളി മാതാവിന് സമര്‍പ്പിക്കപ്പെട്ടു. ഇന്നും മാതാവ് നല്കിയ മെഴുകുതിരി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കോര്‍പ്പസ് ക്രിസ്റ്റിയുടെ തിരുനാളിന്റെ തലേദിവസവും തുടര്‍ന്നുള്ള നാലുദിവസങ്ങളിലും മെഴുകുതിരി കത്തിച്ച് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാറുണ്ടെങ്കിലും ഇന്നും ആ മെഴുകുതിരിയില്‍ കുറവ് സംഭവിച്ചിട്ടില്ല. ആരാസിലെ ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് പോപ്പ് കാലിക്സ്റ്റസ് മൂന്നാമന്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു.