കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായ മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ നാളെ ( ശനി) രൂപതയിലെ എല്ലാ പള്ളികളിലും മാർ മാത്യു വട്ടക്കുഴി അനുസ്മരണാർത്ഥം പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തപ്പെടും.കാഞ്ഞിരപ്പള്ളി സെൻ്റ് ഡെമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കലിൻ്റെ കാർമികത്വത്തിൽ ഒപ്പീസും നടത്തപ്പെടുന്നതാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ വിശ്വാസ അടിത്തറ ഉറപ്പിക്കുന്നതില്‍ മാര്‍ മാത്യു വട്ടക്കുഴി നിസ്തുല പങ്ക് വഹിച്ചു. വിശ്വാസ ജീവിതപരിശീലന അജപാലനമേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുകയും ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ രൂപത നല്കിയ സംഭാവനകള്‍ക്ക് അമരക്കാരനായിരിക്കുകയും ചെയ്ത മേലധ്യക്ഷനായിരുന്നു മാർ മാത്യു വട്ടക്കുഴി.
മാർ മാത്യു വട്ടക്കുഴി അനുസ്മരണത്തോടനുബന്ധിച്ച് മാർ മാത്യു വട്ടക്കുഴി മെമ്മോറിയൽ കാറ്റക്കെറ്റിക്കൽ സിമ്പോസിയം നാളെ ( ശനി ) രാവിലെ 9.30 മുതൽ പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്. രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രം – സുവാറയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പഠനശിബിരത്തിൽ ഈശോമിശിഹായുടെ മനുഷ്യാവതാര മഹാജൂബിലി വർഷം, നിത്യജീവനിലുള്ള പ്രത്യാശ എന്നിവയെ ആസ്പദമാക്കിയുള്ള വിഷയാവതരണം നടത്തപ്പെടും. വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പഠനശിബിരത്തിൽ പങ്കെടുക്കുന്നതാണ്.
ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍
ഡയറക്ടര്‍