ഐഎസ് ഭീകരരുടെ കരങ്ങളില്‍ നിന്ന് ക്രൈസ്തവ വനിതയെ രക്ഷിച്ച ഒരു മുസ്ലീം കുടുംബത്തിന്റെ കഥ

രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെ നേരില്‍ കാണാന്‍ അവസരം ലഭിച്ച വ്യക്തിയാണ് കാമില എന്ന 98 കാരി. ഐഎസ് അധിനിവേശം ഉള്‍പ്പടെയുള്ള എത്രയെത്ര സംഭവങ്ങള്‍. എന്നാല്‍ അവരുടെ ഓര്‍മ്മയില്‍ ഇപ്പോഴും നിറഞ്ഞുനില്ക്കുന്നത് ഐഎസ് അധിനിവേശകാലത്ത് തന്റെ ജീവന്‍ രക്ഷിച്ച ഒരു മുസ്ലീം കുടുംബത്തെക്കുറിച്ചുള്ളതാണ്.

മൊസൂള്‍ ഐഎസ് ആക്രമിച്ചുകീഴടക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുമ്പോള്‍ നഗരത്തില്‍ തന്നെ കഴിയാനാണ് കാമിലതീരുമാനിച്ചത്. കാരണം അതുമാത്രമേ അവര്‍ക്കു മുമ്പില്‍ പോംവഴിയായിട്ടുണ്ടായിരുന്നുള്ളൂ. പ്രായവും രോഗവും അടുത്ത ബന്ധുക്കളാരുമില്ലാത്ത സാഹചര്യവുമാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ കാമില്ലയെ പ്രേരിപ്പിച്ചത്. ആകെയുണ്ടായിരുന്നത് ഒരു സുഹൃത്തായിരുന്നു.

ആ സുഹൃത്തിനൊപ്പം നഗരത്തില്‍ തന്നെ ജീവിക്കാമെന്ന് അവര്‍ തീരുമാനമെടുത്തു. അപ്പോഴാണ് ഏലിയാസ് അബു അഹമ്മദ് എന്ന വ്യക്തി രക്ഷകനായി എത്തിയത്.. കാമില്ലയെ തന്റെ വീട്ടിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. ഓരോ വീടുകള്‍തോറും കയറിയിറങ്ങി ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കോപ്പുകൂട്ടി നടന്നിരുന്ന ഭീകരരോട് കാമിലയെ തന്റെ വല്യമ്മച്ചിയായും മറ്റേ സ്ത്രീയെ തന്റെ ആന്റിയായുമാണ് അഹമ്മദ് പരിചയപ്പെടുത്തിയത്.

പിന്നീട് മൊസൂള്‍ ശാന്തമാകുന്നതുവരെകാമില്ല അഹമ്മദിന്റെ പരിരക്ഷണത്തിലാണ് താമസിച്ചത്. അഹമ്മദിന്റെ പതിനാലു മക്കളും കാമില്ലയെ തങ്ങളുടെ വല്യമ്മച്ചിയായിട്ടാണ് കരുതിപ്പോന്നതും, ഇന്ന് ദിനവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ അഹമ്മദിനെയും കുടുംബത്തെയും കാമില്ല മറന്നിട്ടില്ല. അടുത്തിയിടെ കര്‍ദിനാള്‍ സാക്കോ കാമില്ലയെ കണ്ടിരുന്നു. ബാഗ്ദാദിലേക്ക് അദ്ദേഹം കാമില്ലയെ ക്ഷണിക്കുകയും അവിടെ സീനിയര്‍ ഹോമില്‍ താമസം നല്കാമെന്ന് പറയുകയും ചെയ്തിരുന്നു. എങ്കിലും കാമില്ലയ്ക്ക് മൊസൂള്‍ വി്ട്ടുപോകാന്‍ താല്പര്യമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.