വര്‍ദ്ധിച്ചുവരുന്ന പീഡനം: അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവര്‍

ഛത്തീസ്ഘട്ട്: വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവര്‍.ഛത്തീസ്ഘട്ടിലെ രണ്ടു ജില്ലകളില്‍ അടുത്തകാലത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രൈസ്തവര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാരായണ്‍പ്പൂര്‍, കോണ്‍ഡാടോ ജില്ലകളിലെക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഛത്തീസ്ഘട്ട് ഗവര്‍ണര്‍ അനുസൂയിയ വഴിയാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നൂറോളം അക്രമസംഭവങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ഈ ജില്ലകളിലുണ്ടായിരിക്കുന്നത്. മനുഷ്യന് സങ്കല്പിക്കാന്‍ കഴിയുന്നതിലും ക്രൂരമായ പീഡനങ്ങളാണ് ഇവിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത് എന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഫാ.ജോണ്‍സണ്‍ തേക്കടയിലും അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കലും വ്യക്തമാക്കുന്നു.

ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാത്തതിന്റെപേരില്‍ സ്ത്രീകളെ നഗ്നരാക്കി തെരുവീഥികളിലൂടെ നടത്തിയതുപോലെയുള്ള പീഡനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെപോലെ കഴിയേണ്ടിവരുന്ന സാഹചര്യമാണ് ഇവിടെത്തെ ജനങ്ങള്‍ക്കുള്ളത്. തങ്ങളുടെ മരണമടഞ്ഞ പ്രിയപ്പെട്ടവരെ സംസ്‌കരിക്കാനുളള അവകാശം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടയിലാണ് ഇത്രയും ക്രൂരതകള്‍ ക്രൈസ്തവര്‍ക്ക് നേരെ ഇവിടെ നടന്നിരിക്കുന്നത്.

30 മില്യന്‍ ജനസംഖ്യയുളള ഇവിടെ വെറും രണ്ടു ശതമാനം മാത്രമാണ് ക്രൈസ്തവരുളളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.