ഏതു വിധേനയാണെങ്കിലും ക്രിസ്തു പ്രസംഗിക്കപ്പെടുമ്പോള്‍ സന്തോഷിക്കണം. വചനം ഓര്‍മ്മപ്പെടുത്തുന്നു.

യഥാര്‍ത്ഥത്തില്‍ ക്രിസ്തുവചനം പ്രഘോഷിക്കാന്‍ മാത്രം യോഗ്യതയുള്ളവരല്ല നമ്മളാരും. കാരണം വ്യക്തിപരമായി ചൂഴ്ന്ന് പരിശോധിച്ചാല്‍ എന്തുമാത്രം അയോഗ്യതകളും പാപങ്ങളും ഉള്ളവരാണ് നമ്മള്‍. എന്നിട്ടും നമ്മള്‍ പലരീതിയില്‍ പലമാര്‍ഗ്ഗങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നു. എന്നാല്‍ നമുക്ക് വ്യക്തിപരമായി അറിയാവുന്ന ചിലര്‍ സുവിശേഷപ്രഘോഷണം നടത്തുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ സുവിശേഷവല്ക്കരണ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരെ നാം പുച്ഛത്തോടെ വീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്.
നീയാണോ വചനം പ്രസംഗിക്കുന്നത് എന്ന മട്ടില്‍. ശരിയായിരിക്കാം ആ വ്യക്തിക്ക് പല കുറവുകളുമുണ്ടാകാം. സ്വാര്‍ത്ഥ ലക്ഷ്യങ്ങളുമുണ്ടാകാം. അതൊന്നും സാരമില്ലെന്നാണ് വചനം പറയുന്നത്. താഴെപ്പറയുന്ന വചനം നോക്കു.

ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെ തന്നെ പ്രസംഗിക്കുന്നു. എന്നാലെന്ത് ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇനി സന്തോഷിക്കുകയും ചെയ്യും. (ഫിലിപ്പി 1:15-18)

അതുകൊണ്ട് നമുക്കാരെയും പരിഹസിക്കണ്ടാ.. ഓരോരുത്തരും അവനവര്‍ക്കാകുന്ന വിധത്തില്‍ സുവിശേഷം പ്രഘോഷിക്കട്ടെ. എല്ലായിടത്തും ക്രി്‌സ്തു തന്നെയാണല്ലോ പ്രസംഗിക്കപ്പെടുന്നത്. അതില്‍ നമുക്ക് സന്തോഷിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.