നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫ്രഞ്ച് കത്തീഡ്രല്‍ കൊള്ളയടിച്ചു, കുര്‍ബാന വസ്തുക്കള്‍ മോഷണം പോയി

പാരീസ്: സെന്റ് മേരി ഓലോറോന്‍ കത്തീഡ്രല്‍ ഒരു സംഘം അക്രമികള്‍ ഇന്നലെ വെളുപ്പിന് കൊള്ളയടിച്ചു. ദേവാലയ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ കാസയും പീലാസയും ഉള്‍പ്പടെയുള്ള നിരവധി ഭക്തസാധനങ്ങള്‍ മോഷ്ടിച്ചു. വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം.

വിശുദ്ധ ജെയിംസിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പോകുന്നവഴിക്കാണ് ഈ ദേവാലയം. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഭക്തവസ്തുക്കളാണ് കൂടുതലും മോഷണം പോയിരിക്കുന്നത്. ഇതുകൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുപ്പിറവി ചിത്രവും തിരുവസ്ത്രങ്ങളും കാണാതെപോയിട്ടുണ്ട്. വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തില്‍ പോലീസിന് വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.

അക്രമികള്‍ മൂന്നുപേരുണ്ടായിരുന്നുവെന്നും അനക്കം കേട്ട് ഓടിയെത്തിയ തങ്ങളെ കണ്ട് അവര്‍ ഒരു വാഹനത്തില്‍ രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

12 ാം നൂറ്റാണ്ടുമുതല്ക്കുള്ള ചരിത്രമുള്ള ഈ ദേവാലയം 1998 ല്‍ യുനെസ്‌ക്കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ ഇടം നേടിയിരുന്നു. ദേവാലയചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.