പാക്കിസ്ഥാനില്‍ നിര്‍ദ്ധന ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് മനുഷ്യക്കടത്ത് ശക്തമാകുന്നു


ലാഹോര്‍: നല്ല ഭാവിയും സുരക്ഷിതമായ ജീവിതവും പ്രണയത്തിന്റെ പേരില്‍ വാഗ്ദാനം നടത്തിയും വിവാഹം ചെയ്തും ക്രൈസ്തവ പെണ്‍കുട്ടികളെ മനുഷ്യക്കടത്തിന് ഇരകളാക്കുന്നതായി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് വ്യക്തമാക്കുന്നു. മെഹക്ക് പാര്‍വെസ് എന്ന യുവതിയുടെ മോചനകഥയിലൂടെയാണ് പാക്കിസ്ഥാനില്‍ നിന്ന് പ്രണയവിവാഹത്തിലൂടെ നാടുകടത്തപ്പെടുന്ന പെണ്‍കുട്ടികളുടെ പൊള്ളുന്നജീവിതകഥകള്‍ പുറംലോകം അറിഞ്ഞത് .

ഇസ്ലാമബാദില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്ന മെഹക് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണ് അവളുടെ ജീവിതത്തിന്റെ വഴിതിരിച്ചുവിട്ടത്. അവിടെവച്ച് ഒരു ചൈനാക്കാരന്‍ അവളെ ഇഷ്ടമാണെന്ന് പറയുകയും അവളുടെ കുടുംബപശ്ചാത്തലം ചോദിച്ചറിയുകയും ചെയ്തു.കുടുംബത്തിന്റെ ഭാവി തന്നെ സുരക്ഷിതമാക്കാനുള്ള പല വഴികളും അയാള്‍ പറഞ്ഞതോടെ അവളും കുടുംബവും വിവാഹത്തിന് സമ്മതം പറയുകയും ഉടന്‍തന്നെ വിവാഹം കഴിക്കുകയും ചെയ്തു

ലാഹോറിലേക്കാണ് അവര്‍ വിവാഹത്തിന് ശേഷം പോയത്. അവിടെ എട്ടു ചൈനാക്കാര്‍ തങ്ങളുടെ ഭാര്യമാരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതതെന്ന് മെഹക്ക് പറയുന്നു.

പക്ഷേ ഒരുദിവസം പോലും അയാള്‍ ബൈബിള്‍ വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുമില്ല. പിന്നീട് അയാളില്‍ നിന്ന് ആ നടുക്കുന്ന സത്യം അവള്‍ തിരിച്ചറിയുകയായിരുന്നു, അയാളൊരു ക്രിസ്ത്യാനിയല്ലെന്നും വിവാഹം കഴിക്കാന്‍വേണ്ടിയുള്ള അഭിനയമായിരുന്നു അതെന്നും.

തുടര്‍ന്ന് അയാളില്‍ നിന്ന് അവള്‍ നേരിട്ടത് നിരവധി ശാരീരികപീഡനങ്ങളായിരുന്നു. തന്നെപ്പോലെ തന്നെ വിവാഹിതരായ 1200 ക്രൈസ്തവ പെണ്‍കുട്ടികളുണ്ടെന്നും അവരെ ലൈംഗികഇരകളായിട്ടാണ് കണക്കാക്കുന്നതെന്നും മനുഷ്യക്കടത്തിന്റെ ഇരകളാണ് തങ്ങള്‍ ഓരോരുത്തരുമെന്നും മെഹക്കയ്ക്ക് മനസ്സിലായി.

തുടര്‍ന്നാണ് മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തരുടെ സഹായത്തോടെയാണ് മെഹക്കയുടെ മോചനം നടന്നത്. ഇപ്പോഴും നിരവധി ക്രൈസ്തവ പെണ്‍കുട്ടികള്‍ വിവാഹിതരായി ചൈനയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് മെഹക്ക പറയുന്നു. അവരെല്ലാം മനുഷ്യക്കടത്തിന്റെ ഇരകളാണ്. വിവാഹം എന്ന പേരിട്ട് സമര്‍ത്ഥമായി നടത്തുന്ന മനുഷ്യക്കടത്തിന്റെ ഇരകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.