പട്ടിണി കിടന്ന് മനുഷ്യന്‍ മരിച്ചപ്പോള്‍ കുറ്റബോധം കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാതെ പോയ മാര്‍പാപ്പയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മറ്റുളളവന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടിട്ട് സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഈ പാപ്പായെക്കുറിച്ച് കേള്‍ക്കണം. മറ്റുള്ളവന്റെ അത്താഴം മുടക്കിയിട്ട് വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നവരും ഈ മാര്‍പാപ്പയെക്കുറിച്ച് കേള്‍ക്കണം. മറ്റുളളവരുടെ ജീവിതമാര്‍ഗ്ഗം ഏതെങ്കിലും വിധത്തില്‍ മുടക്കുന്ന ഓരോരുത്തരും ഈ മാര്‍പാപ്പയെക്കുറിച്ച് കേള്‍ക്കണം.

ഇത് മഹാനായ വി.ഗ്രിഗറി. റോമാനഗരത്തില്‍ ഏകാകിയായ ഒരു മനുഷ്യന്‍ പട്ടിണികിടന്നു മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ആ കുറ്റം സ്വയമേറ്റെടുത്ത വ്യക്തിയാണ് ഗ്രിഗറി. ആ മരണത്തിന് താന്‍കൂടി ഉത്തരവാദിയാണെന്ന് അദ്ദേഹത്തിന് തോന്നി.

അയാള്‍ പട്ടിണികിടന്ന് മരിച്ചപ്പോള്‍ താന്‍ സുഖസമൃദ്ധമായ ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന ചിന്ത പാപ്പായെ വേദനിപ്പിച്ചു.തന്റ തെറ്റിന് പരിഹാരമായി അദ്ദേഹം എന്തു ചെയ്തുവെന്നോ.. അടുത്ത ഏതാനും ദിവസത്തേക്ക് കുര്‍ബാന അര്‍പ്പിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു
ഗ്രിഗറിയുടെ മഹാമനസ്‌ക്കത മാത്രമല്ല വിശുദ്ധ കുര്‍ബാനയോടുള്ള ആദരവും സ്‌നേഹവും കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. താന്‍ തെറ്റ് ചെയ്തുവെന്ന് അദ്ദേഹത്തിന് തോന്നി. തെറ്റുചെയ്തവന്, കുര്‍ബാന അര്‍പ്പിക്കാന്‍ എവിടെയാണ് അര്‍ഹത?

ഇതിലും മഹാപരാധങ്ങള്‍ ചെയ്തിട്ടും വിശുദ്ധകുര്‍ബാന ഞാന്‍ സ്വീകരിക്കുന്നുണ്ടല്ലോ കര്‍ത്താവേ.. എത്രവലിയ തെറ്റാണ് ഞാന്‍ നിന്നോട് ചെയ്യുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.