കേന്ദ്ര സർക്കാർ കർഫ്യൂ പ്രഖ്യാപിച്ച ഈ ഞായറാഴ്ച്ച കാലത്ത്, വീട്ടിലെ തിരക്കൊഴിഞ്ഞ നേരം. കൊറോണയുടെ അറിയിപ്പുകളും മുന്നറിയിപ്പുകളും ട്രോളുകളും അടങ്ങിയ വാട്ട്സ്ആപ് സ്റ്റാറ്റസ് മാറ്റി കൊണ്ടിരുന്ന എനിക്ക് തന്നെ കൊറെശ്ശേ കൊറെശ്ശേ കൊറോണയെപ്പോലെ എന്റെ കണ്ണുകൾ ഉണ്ട ബൾബ് പോലെയായി. പള്ളിയിലെ കുർബ്ബാനകൾ അപ്പോൾ ഓൺലൈനിലും ചാനലുകളിലും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു: ആരും വീട്ടിൽ നിന്ന് പുറത്തേക്ക് പോകാതിരിക്കാൻ വാർത്താവിനോദചാനലുകളിൽ പരിപാടികളുടെ കോലാഹലങ്ങൾ:
ഏകദേശം രാവിലെ 11 മണിയായി കാണും, 2 വ്യത്യസ്ത വാട്ട്സ്ആപ് പോസ്റ്റുകൾ കണ്ടു; അതിൽ ഒന്ന് ഇരിങ്ങാലക്കുട രൂപതയിലെ ജീസസ് യൂത്ത് ദമ്പതികളായ പ്രിൻസ് – ജിസി ദമ്പതികളുടെ മകൾ വചനം പറയുന്ന ഒരു ചെറിയ വീഡിയോ ! സംഭവം കലക്കി; അല്പം കഴിഞ്ഞപ്പോൾ അതാ മറ്റൊരു സ്റ്റാറ്റസ്റ്റിൽ കൊല്ലം രൂപതയിലെ ജീസസ് യൂത്ത് ദമ്പതികളായ പ്രസാദ്_ ഷീബ തങ്ങളുടെ മക്കളെ വചനം എഴുതി, ചിത്രമാക്കി പരിശീലിപ്പിക്കുന്നു ! ഇവര് ആകെ മൊത്തം മിന്നിച്ചു! അഭിനന്ദനങ്ങൾ!
തീർച്ചയായും നമ്മുടെ പ്രിയപ്പെട്ട കൊറോണ വെക്കേഷനിൽ മതപരമായ കാര്യങ്ങൾ നിർത്തലാക്കിയ ഈ നാളിൽ ഇത്തരം നൂതനമായ വിശ്വാസ പരിശീലനങ്ങൾ, മതബോധന ശീലങ്ങൾ മുന്നോട്ട് വച്ച ദമ്പതികൾ ഓരോ കുടുംബാഗങ്ങൾക്കും ഒരു പാOമാണ്;ഒപ്പം ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും അദ്ധ്യാപകരും, വൈദിക_ സന്യസ്തരുമെല്ലാം വലിയൊരു വിശ്വാസ സാക്ഷ്യമാണ് പങ്കുവെക്കുന്നത്. *തുടരട്ടെ ഇത്തരം വിശ്വാസ ശീലങ്ങൾ, കൈമാറട്ടെ ഇത്തരം വിശ്വാസ ദീപങ്ങൾ അനേകർക്ക് വെളിച്ചമായ്
ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മകൾ സജീവമാകുന്നു, ജപമാല ചൊല്ലുന്നതിലും പരസ്പരം പ്രാർത്ഥനാ വിശേഷങ്ങൾ ചോദിക്കാനും പറയാനും ചാറ്റുകൾ മാറിക്കൊണ്ടിരിക്കുന്നു: പല കുടുംബങ്ങളിലും മനസുകളിലും അകത്തും പുറത്തും വി_ശുദ്ധീകരണങ്ങൾ സംഭവിക്കുന്നു. പുഞ്ചിരിക്കുന്ന മുഖങ്ങൾ, സൊറ പറയുന്ന അമ്മായിമ്മയും മരുമകളും, അവിടെയും ഇവിടെയും സ്നേഹം മൂത്തുള്ള കടിപിടികൾ! മക്കൾ മാതാപിതാക്കൾക്കും, ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും സാന്നിധ്യവും സഹായവുമേകുന്നു: ദൈവമേ കാക്കണേ..
ജോസഫ് വർഗ്ഗീസ്,ഇരിങ്ങാലക്കുട